എല്ലാ മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുമുള്ള കുടിയേറ്റം എന്നേന്നേയ്ക്കുമായി നിർത്താനുള്ള നടപടികൾ തന്റെ ഭരണകൂടം സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ സംവിധാനത്തെ പൂർണമായി വീണ്ടെടുക്കാൻ വേണ്ടിയാണിതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ കുടിയേറ്റ നയം രാജ്യത്തിന്റെ സാങ്കേതിക പുരോഗതിയെ ദുർബലപ്പെടുത്തിയിട്ടുണ്ടെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ പറഞ്ഞു.
മുൻ പ്രസിഡൻറ് ജോ ബൈഡൻ ഒപ്പു വച്ചതടക്കമുള്ള എല്ലാ നിയമവിരുദ്ധ കുടിയേറ്റങ്ങളും അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ പൌരൻമാരല്ലാത്തവർക്കുള്ള എല്ലാ ഫെഡറൽ ആനുകൂല്യങ്ങളും സബ്‌സിഡികളും അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഭ്യന്തര സമാധാനം തകർക്കുന്ന സുരക്ഷാ ഭീഷണിക്ക് വെല്ലുവിളിയാകുന്ന ഏതൊരു വിദേശ പൗരനെയും നാടുകടത്തും. അനധികൃതവും നിയമവിരുദ്ധവുമായ ഓട്ടോപെൻ അംഗീകാര പ്രക്രിയയിലൂടെ പ്രവേശനം നേടിയവർ ഉൾപ്പെടെ നിയമവിരുദ്ധമായി കുടിയേറിയ ജനസംഖ്യയിൽ കുറവ് വരുത്തുക എന്നതാണ് ഈ ശ്രമത്തിന്റെ ലക്ഷ്യം എന്നും ട്രംപ് പറഞ്ഞു. റിവേഴ്സ് മൈഗ്രേഷനിലൂടെ മാത്രമേ നിലവിലെ സാഹചര്യം പൂർണ്ണമായി പരിഹരിക്കാൻ കഴിയൂ എന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്.
കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിന് സമീപം രണ്ട് നാഷണൽ ഗാർഡുകൾക്ക് നേരെ അഫ്ഗാൻ കുടിയേറ്റക്കാരൻ വെടിയുതിർത്തതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. രണ്ട് ഗാർഡുകളിൽ ഒരാൾ ഇന്ന് പുലർച്ചെ മരണപ്പെട്ടിരുന്നു.വൈറ്റ് ഹൗസിന് സമീപം വെടിവെയ്പ്പ് നടന്നതിന് ശേഷം, 19 രാജ്യങ്ങളിൽ നിന്നുമുള്ള ഓരോ വിദേശ പൗരൻ്റെയും ഗ്രീൻ കാർഡ് കർശനമായ പുനഃപരിശോധനയ്ക്ക് വിധേയമാക്കാൻ താൻ ഉത്തരവിട്ടതായി ട്രംപ് അറിയിച്ചു.

+ There are no comments
Add yours