ദുബായ്: ഫുജൈറയിൽ പരിശീലന വിമാനം തകർന്ന് ഒരു മരണം. ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാളെ കാണാകുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫുജൈറ തീരത്ത് വിമാന പരിശീലന പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി. എന്നാൽ വിമാനത്തെക്കുറിച്ചോ ഒപ്പമുണ്ടായിരുന്ന ട്രെയിനി പൈലറ്റിനെ കുറിച്ചോ വിവരമൊന്നും ലഭിച്ചിട്ടില്ല.
വിമാനത്തിൽ പൈലറ്റും വിദേശ പൗരത്വമുള്ള ഒരു ട്രെയിനിയുമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. എന്നാൽ പൈലറ്റിന്റെ മൃതദേഹം ഫുജൈറ തീരത്ത് കണ്ടെത്തുകയായിരുന്നു. ട്രെയിനി പൈലറ്റിനെയും വിമാനത്തെയും കണ്ടെത്താൻ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകൾ തീവ്രമായ തിരച്ചിൽ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
പരിശീലനത്തിനായി പറന്നുയർന്ന ഉടൻ വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി യുഎഇയിലെ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗം അറിയിച്ചു. പുറപ്പെട്ട് 20 മിനിറ്റിനുള്ളിൽ ആശയവിനിമയം നഷ്ടപ്പെടുകയും റഡാറിൽ നിന്ന് വിമാനം അപ്രത്യക്ഷമാവുകയും ചെയ്തതായി അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.
അപകടത്തിൽ മരിച്ച പൈലറ്റിന്റെ കുടുംബത്തിന് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു. വിമാനത്തിന് എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല. സംഭവത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തുമെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഇതിനായി ബന്ധപ്പെട്ട ഏജൻസികളുമായി ഏകോപിച്ച പ്രവർത്തനങ്ങൾ നടത്തിവരുന്നതായും അധികൃതർ വ്യക്തമാക്കി.
വിമാനം നിയന്ത്രണം വിട്ട് കടലിൽ പതിച്ചിട്ടുണ്ടാകുമോ എന്നും അധികൃതർ സംശയിക്കുന്നുണ്ട്. പൈലറ്റിന്റെ മൃതദേഹം ലഭിച്ച പ്രദേശം കേന്ദ്രമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്.
+ There are no comments
Add yours