സൗദി അറേബ്യ: സൗദി അറേബ്യയിലെ പൊതുഗതാഗത യാത്രക്കാർക്ക് അവരുടെ ചെറിയ വളർത്തുമൃഗങ്ങളെ കൂടെ കൊണ്ടുവരാൻ ഗതാഗത ജനറൽ അതോറിറ്റിയുടെ അനുമതി. സുരക്ഷാ അപകടങ്ങളൊന്നും ഉണ്ടാക്കുന്നില്ലെങ്കിൽ പെട്ടികളിലോ ചെറിയ കയറുകളാൽ ബന്ധിച്ചോ വളർത്തുമൃഗങ്ങളെ ബസ്സുൾപ്പെടെയുള്ള പൊതു ഗാതാഗത സംവിധാനങ്ങളിൽ കൊണ്ടുവരാമെന്നും ഗതാഗത ജനറൽ അതോറിറ്റി പ്രഖ്യാപിച്ചു.
അതേസമയം പൊതു ഗതാഗതം ഉപയോഗിക്കുന്നതിൽ ഗതാഗത ജനറൽ അതോറിറ്റി പുറത്തിറക്കിയ നിയമങ്ങൾക്ക് വിപരീതമായി പ്രവർത്തിച്ച 55 ലംഘനങ്ങൾക്ക് 500 റിയാൽ വരെ പിഴ ചുമത്തി. ഇതോടൊപ്പം എന്തൊക്കെയാണ് കർശനമായ ഗതാഗത നിയമങ്ങളെന്നും യാത്രക്കാർക്ക് അതോറിറ്റി വിശദീകരിച്ചിട്ടുണ്ട്.
യാത്രയിൽ അസഹ്യമായ ദുർഗന്ധം വമിക്കുന്ന വസ്തുക്കൾ കൊണ്ടുപോകുന്നത്, കേടാകുന്ന ഭക്ഷണങ്ങൾ കരുതുന്നത്, യാത്രാക്കൂലി ഒഴിവാക്കൽ, അതോറിറ്റിയുടെയും കാരിയറിന്റെയും നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുക, നിരോധിത സ്ഥലങ്ങളിൽ ഉറങ്ങുക, കാരിയർ ജീവനക്കാരോ പരിശോധകരോ ആവശ്യപ്പെടുമ്പോൾ ടിക്കറ്റ് ഹാജരാക്കാത്തത് എന്നിവയാണ് നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നത്.
ഇത്തരം നിയമങ്ങളൊന്നും പാലിക്കാത്ത 55 ലംഘനങ്ങൾക്കാണ് 500 റിയാൽ വരെ പിഴ ചുമത്തിയിരിക്കുന്നത്. സൗദി അറേബ്യയിലെ എല്ലാ യാത്രക്കാർക്കും സുരക്ഷിതവും സൗകര്യപ്രദവുമായ പൊതുഗതാഗതം ഉറപ്പാക്കാനാണ് അതോറിറ്റി ഈ നിയന്ത്രണങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത്.
+ There are no comments
Add yours