2025 മാർച്ചിലെ, യുഎഇയിലെ പെട്രോൾ, ഡീസൽ വിലകൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കാനിരിക്കെ, പെട്രോൾ-ഡീസൽ വിലയിൽ മാർച്ചിൽ കുറവുണ്ടാകുമോ എന്നാണ് താമസക്കാർ അന്വേഷിക്കുന്നത്.
ഫെബ്രുവരിയിൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.74 ദിർഹമായിരുന്നു വില. ജനുവരിയിൽ ഇത് 2.61 ദിർഹമായിരുന്നു. അതേസമയം ഒരു ലിറ്റർ സ്പെഷ്യൽ 95 പെട്രോൾ വില കഴിഞ്ഞ മാസം 2.50 ദിർഹത്തിൽ നിന്ന് 2.63 ദിർഹമായി വർധിപ്പിച്ചിരുന്നു.
ഇപ്ലസ് 91 പെട്രോളിന്റെ വില ലിറ്ററിന് 2.55 ദിർഹമായാണ് നിശ്ചയിച്ചത്. ജനുവരിയിൽ ലിറ്ററിന് 2.43 ദിർഹമായിരുന്നു ഇത്. കഴിഞ്ഞ മാസത്തെ ഡീസൽ വില 2.68 ദിർഹമായിരുന്നുവെങ്കിൽ, ഈ മാസം ലിറ്ററിന് 2.82 ദിർഹമാണ് ഈടാക്കുന്നത്. 2015ൽ യുഎഇ ഇന്ധന വില നിയന്ത്രണം നീക്കിയതിനുശേഷം, പ്രതിമാസ വില ക്രമീകരണങ്ങൾ ആഗോള എണ്ണവിലയിലെ പ്രവണതകളെ അടിസ്ഥാനാമാക്കിയാണ് നിശ്ചയിക്കുന്നത്.
വ്യാപാര സംഘർഷങ്ങളും വിലക്കുറവിന് കാരണമായിട്ടുണ്ട്. പ്രത്യേകിച്ച് ചൈനയുമായുള്ള സാമ്പത്തിക ബന്ധം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള യുഎസ് നയങ്ങൾ വിപണിയിലെ ചാഞ്ചാട്ടത്തിന് ആക്കം കൂട്ടി. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവായ ചൈനയിൽ ഊർജ്ജ ആവശ്യകതയെക്കുറിച്ചുള്ള പ്രതീക്ഷകൾക്ക് ഈ നടപടികളോടെ മങ്ങലേച്ചിട്ടുണ്ട്.
ഈ വർഷം ആദ്യം, ക്രൂഡ് ഓയിൽ ബാരലിന് 80 ഡോളർ കടന്നിരുന്നു. എന്നാൽ ചൈനയുടെ മന്ദഗതിയിലുള്ള ഡിമാൻഡ്, വിതരണ വർധനവ്, വ്യാപാരവുമായി ബന്ധപ്പെട്ട മാന്ദ്യം എന്നീ ഘടകങ്ങൾ വിപണിയെ കാര്യമായിത്തന്നെ ബാധിച്ചു. വൈകാതെ യുഎഇയുടെ മാർച്ച് മാസത്തെ ഔദ്യോഗിക ഇന്ധന വില പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
+ There are no comments
Add yours