അബുദാബി: ലോകത്തിലെ ഏറ്റവും വലിയ മാളായ ദുബായ് മാളിലെ പേ പാർക്കിങ് സംവിധാനം പ്രമുഖ ടോൾ ഗേറ്റ് ഓപറേറ്ററായ സാലിക്ക് നിയന്ത്രിക്കും. ഇതിനായി എമ്മാർ പ്രോപ്പർട്ടീസും സാലികും ഡിസംബർ 22 വെള്ളിയാഴ്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു.
പാർക്കിങ് ഫീസ് ഈടാക്കുന്നതിന് വാഹന നമ്പർ പ്ലേറ്റ് തിരിച്ചറിയുന്ന ഓട്ടോമാറ്റിക് സംവിധാനം ഉപയോഗിക്കും. സന്ദർശകരുടെ പാർക്കിങ് കാര്യക്ഷമമാക്കാൻ സാലിക്കിന്റെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. പാർക്കിങ് ഏരിയയിലെ ജീവനക്കാർ വാഹനം തടഞ്ഞുനിർത്തുന്നതിന്റെ ആവശ്യകത ഇല്ലാതാക്കാനും ഈ സംരംഭം പദ്ധതിയിടുന്നു.
പാർക്കിങ് ഫീസ് ഈടാക്കുന്നതിന് ഓട്ടോമാറ്റിക് സംവിധാനം ഏർപ്പെടുത്തുന്നതോടെ എമ്മാർ ഷോപ്പിങ് മാൾസ് മാനേജ്മെന്റിന്റെ നിയന്ത്രണങ്ങൾക്ക് അനുസൃതമായി സന്ദർശകരുടെ അക്കൗണ്ടിൽ നിന്ന് തുക ഡെബിറ്റ് ചെയ്യപ്പെടുമെന്ന് ദുബായ് മീഡിയ ഓഫീസ് (ഡിഎംഒ) അറിയിച്ചു.
അടുത്ത വർഷം പകുതിയോടെ ദുബായ് മാളിൽ സേവനം ആരംഭിക്കാനാണ് സാലിക് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. പാർക്കിങ് ഫീസ് എത്രയായിരിക്കുമെന്ന് നിശ്ചയിച്ചിട്ടില്ല. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് എമ്മാർ മാൾസ് മാനേജ്മെന്റുമായി അന്തിമ ധാരണയിലെത്തിയ ശേഷമായിരിക്കും ഇത് തീരുമാനിക്കുക.
ദുബായ് മാളിലെ പാർക്കിങ് സംവിധാനത്തിന്റെ രൂപകൽപ്പന, ധനസഹായം, വികസനം, ഇൻസ്റ്റാളേഷൻ, മാനേജ്മെന്റ് എന്നിവ സാലികിന്റെ മേൽനോട്ടത്തിലായിരിക്കും. മാളിൽ ഗേറ്റുകളോ തടസ്സങ്ങളോ ഇല്ലാത്ത യാത്രയും ഉപഭോക്തൃ സൗഹൃദ സേവനവും നൽകാൻ കമ്പനിക്ക് സാധിക്കുമെന്ന് സാലിക് കമ്പനി സിഇഒയും ബോർഡ് അംഗവുമായ ഇബ്രാഹിം സുൽത്താൻ അൽ ഹദ്ദാദ് ചൂണ്ടിക്കാട്ടി. തിരക്കും ട്രാഫിക്കും കുറയ്ക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
+ There are no comments
Add yours