പ്രശസ്ത പോപ് ബാൻഡ് ‘വൺ ഡയറക്ഷനി’ലൂടെ പ്രശസ്തനായ ഗായകൻ ലിയാം പെയ്ൻ മരിച്ച നിലയിൽ. അർജൻറീനയുടെ തലസ്ഥാനമായ ബ്യൂണസ് എയർസിലെ ഒരു ഹോട്ടലിലെ മൂന്നാം നിലയിലെ മുറിയുടെ ബാൽക്കണിയിൽ നിന്ന് വീഴുകയായിരുന്നു. വീഴ്ചയിൽ തന്നെ മരണം സംഭവിച്ചതായാണ് റിപ്പോർട്ട്. അതേസമയം താരത്തിൻറെ മരണത്തിൽ ആരാധകർ ദുരൂഹതയും ആരോപിക്കുന്നുണ്ട്. മരണം ആത്മഹത്യയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
ബുധനാഴ്ച വൈകീട്ടാണ് ബാൽക്കണിയിൽ നിന്ന് വീണ് 31കാരനായ ലിയാം പെയ്ൻ മരിക്കുന്നത്. മരണത്തിന് മുൻപ് ഹോട്ടൽ ലോബിയിൽ വച്ച് താരം അസ്വഭാവികമായി പെരുമാറിയിരുന്നെന്നും സ്വന്തം ലാപ്ടോപ് തല്ലിതകർത്ത് മുറിയിലേക്ക് പോകുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. ഹോട്ടലിൽ മദ്യപിച്ച ഒരാൾ ബഹളമുണ്ടാക്കുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് എത്തിയത്. എന്നാൽ പൊലീസ് വന്നയുടൻ ബാൽക്കണിയിൽ നിന്നും എന്തോ താഴേക്കുവീഴുന്ന ശബ്ദം കേട്ടു. പിന്നാലെ നടത്തിയ തിരച്ചിലിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ലിയാം പെയ്ൻ താമസിച്ചിരുന്ന മുറിയിൽ ലഹരിമരുന്ന് കണ്ടെത്തിയതായും മുറിയിലെ ടിവി തകർത്തതായും റിപ്പോർട്ടുകളുണ്ട്. മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുൻപ് കാമുകിക്കൊപ്പമുള്ള വിഡിയോയും അദ്ദേഹം പങ്കുവച്ചിരുന്നു. ലിയാം പെയിനും കാമുകിയും സെപ്റ്റംബർ 30നാണ് അവധിക്കാലം ചെലവഴിക്കാൻ അർജന്റീനയിലെത്തിയത്. ഈ മാസം 14ന് കാമുകി തിരിച്ച് പോകുകയും ലിയാം അർജന്റീനയിൽ തന്നെ തുടരുകയുമായിരുന്നു.
താൻ കടുത്ത മദ്യപാനിയായിരുന്നെന്നും മാനസികപ്രശ്നങ്ങളോട് പോരാടുന്നതായും അദ്ദേഹം തന്നെ മുൻപ് പല അഭിമുഖങ്ങളിൽ തുറന്നു പറഞ്ഞിട്ടുണ്ട്. ഇത് വ്യക്തിജീവിതത്തിലും കരിയറിലും പ്രശ്നങ്ങൾക്ക് കാരണമായി. കടുത്ത മദ്യാസക്തിയെ നേരിടാൻ ചികിൽസയിലായിരുന്നുവെന്നും ലിയം പെയ്ൻ തുറന്നു പറഞ്ഞിട്ടുണ്ട്.
പ്രശസ്ത ബ്രിട്ടിഷ് ബോയ്ബാൻഡായ വൺ ഡയറക്ഷനിലൂടെയാണ് ലിയാം പ്രശസ്തനാകുന്നത്. ‘ദി എക്സ് ഫാക്ടർ’ എന്ന റിയാലിറ്റി ഷോയിലൂടെ രംഗത്തു വന്ന താരങ്ങൾ ചേർന്നാണ് 2010ൽ വൺ ഡയറക്ഷൻ രൂപീകരിക്കുന്നത്. 2015ൽ ബാൻഡ് വേർപിരിയൽ പ്രഖ്യാപിക്കുകയും ചെയ്തു. പിന്നാലെ ലിയാം പെയ്ൻ തൻറെ ആദ്യ ആൽബമായ ‘എൽപി1’ 2019ൽ പുറത്തിറങ്ങി. ബാൻഡിൽ നിന്നു വേർപിരിഞ്ഞ് സ്വതന്ത്രനായി കരിയർ കെട്ടിപ്പടുക്കാൻ ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ച വിജയം ലിയാം പെയ്നിന് ലഭിച്ചിരുന്നില്ല. ഈ വർഷം മാർച്ചിൽ പുറത്തിറങ്ങിയ ‘ടിയർ ഡ്രോപ്സ്’ എന്ന ട്രാക്കിനും പ്രതീക്ഷിച്ച വിജയം ലഭിച്ചിരുന്നില്ല. പുതിയ സോളോ ആൽബത്തിന്റെ പണിപ്പുരയിലിരിക്കെയാണ് അപ്രതീക്ഷിത അപകടവും മരണവും.
+ There are no comments
Add yours