മസ്കറ്റ്: ഒമാനിൽ അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായി ഇനി പരിശോധന നടത്തുക തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥർ മാത്രം. തൊഴിലാളികളുടെയും ജോലിസ്ഥലങ്ങളുടെയും പരിശോധന ജനുവരി ഒന്ന് മുതൽ തൊഴിൽ മന്ത്രാലയ ജീവനക്കാരുടെ ഉത്തരവാദിത്തതിൽ ആരംഭിക്കും.
ഒമാനിൽ തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥരല്ലാതെ മറ്റാർക്കും പരിശോധന നടത്താൻ കഴിയില്ലയെന്ന് ദോഫാർ ഗവർണറേറ്റിലെ ലേബർ ഡയറക്ടർ നാസർ ബിൻ സലേം അൽ ഹദ്രമി(Nasser bin Salem Al Hadrami) അറിയിച്ചു. നിയമവിരുദ്ധ തൊഴിലാളികളെ തൊഴിൽ വിപണിയിൽനിന്ന് ഒഴിവാക്കാനും തൊഴിൽ വിപണിയെ നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് പരിശോധനയെന്ന് അദ്ദേഹം പറഞ്ഞു.
സേഫ്റ്റി ആൻഡ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്മെന്റ് പരിശോധനാ നടപടിക്രമങ്ങളെ സഹായിക്കുക മാത്രമാണ് ചെയ്യുക.തൊഴിൽ നിയമ ലംഘകരെയും നിയമവിധേയമല്ലാത്ത വ്യാപാരം നടത്തുന്നവരെയും കണ്ടെത്താൻ തൊഴിൽ മന്ത്രാലയം സെക്യൂരിറ്റി ആൻഡ് സേഫ്റ്റി കോർപറേഷനുമായി മാസങ്ങൾക്ക് മുമ്പ് ധാരണയിലെത്തിയിരുന്നു.
ഈ സംവിധാനം ഉപയോഗപ്പെടുത്തി സേഫ്റ്റി ആൻഡ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്മെന്റ് ജീവനക്കാർ സ്ഥാപനങ്ങളിലും മറ്റും കയറി പരിശോധനകൾ നടത്തുമെന്ന് പ്രചാരണം നടന്നിരുന്നു. ഇക്കാര്യത്തിലാണ് വിശദീകരണവുമായി ദോഫാർ ഗവർണറേറ്റിലെ ലേബർ ഡയറക്ടർ എത്തിയിരിക്കുന്നത്.
+ There are no comments
Add yours