ഷാർജ: ഷാർജയിൽ കാണാതായ ഫ്രഞ്ച് കൗമാരക്കാരിയെ അവളുടെ വീടിന് അകലെയുള്ള മരുഭൂമിയിൽ കണ്ടെത്തി, അവളുടെ പിതാവ് ഡേവിഡ് ക്രോയിസറാണ് ഈ കാര്യം സ്ഥിരീകരിച്ചത്.
ഷാർജ പോലീസും ബന്ധപ്പെട്ട കമ്മ്യൂണിറ്റി അംഗങ്ങളും നടത്തിയ തീവ്രമായ തിരച്ചിലിന് ശേഷമാണ് പെൺകുട്ടിയെ കണ്ടെത്താൻ സാധിച്ചത്.
പെൺകുട്ടിയെ കണ്ടെത്തുന്ന സമയത്ത് അവൾ മരുഭൂമിയിൽ ചൂട് കൊണ്ട് ക്ഷിണിച്ചിരുന്നുവെന്നും അവശനിലയിലായിരുന്നുവെന്നും പിതാവ് പറഞ്ഞു. ഉടൻ തന്നെ അവളെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നുവെന്നും പിതാവ് പറഞ്ഞു. 24 മണിക്കൂറിലധികം വെള്ളം കുടിക്കാത്തതിനാൽ കടുത്ത നിർജ്ജലീകരണം സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.
മാർച്ച് 25 തിങ്കളാഴ്ച പുലർച്ചെ 1 നും 5 നും ഇടയിൽ ഷാർജയിലെ അൽ റിഖൈബയിലെ അൽ സുയോഹ് സബർബിൽ നിന്നാണ് പതിനേഴുകാരിയായ മെലിനെ കാണാതാകുന്നത്. മെലിനെ കണ്ടെത്താൻ പോലീസ് ഡ്രോണുകൾ ഉപയോഗിച്ച് സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു.
മെലിൻ എവിടെയാണെന്ന് കണ്ടെത്താൻ എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിൽ കുടുംബം അവളുടെ പോസ്റ്ററുകൾ പ്രദേശത്ത് പ്രചരിപ്പിച്ചിരുന്നു. തുടർന്ന് പോലീസും കുടുംബാംഗങ്ങളും നടത്തിയ പരിശോധനയിലാണ് മെലിനെ ആളൊഴിഞ്ഞ മരുഭൂമിയിൽ നിന്നും കണ്ടെത്താൻ സാധിച്ചത്.
+ There are no comments
Add yours