സൗദി: സൗദിയിലെ ജിസാനിൽ പാലക്കാട് സ്വദേശി സിപി അബ്ദുൽ മജീദി(47)നെ കഴിഞ്ഞ ദിവസം അക്രമികൾ കൊലപ്പെടുത്തിയത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ഇദ്ദേഹം ജോലി ചെയ്തിരുന്ന ശീഷ കടയിലേക്ക് പ്രതികൾ എത്തിയത് വധലക്ഷ്യത്തോടെയെന്ന് സൂചന നൽകുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
കേസിലെ പ്രതികളായ മൂന്ന് ബംഗ്ലാദേശി പൗരന്മാരെ പോലീസ് അറസ്റ്റ് ചെ്തിട്ടുണ്ട്. മുമ്പ് ഈ കടയിൽ താൽക്കാലിക ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് സ്വദേശിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് അക്രമം നടത്തിയത്.
ജോലിയിൽ നിന്നും ഒഴിവാക്കപ്പെട്ട ഇയാൾ വീണ്ടും ജോലി തേടി കടയിലെത്തിയിരുന്നു. ജോലി നൽകാൻ നിർവാഹമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് സുഹൃത്തുക്കളുമായി തിരിച്ചെത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ജിസാനിനടുത്ത് ദർബ് എന്ന സ്ഥലത്ത് ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. നിലവിലെ സാഹചര്യത്തിൽ ഇപ്പോൾ ജോലിയില്ലെന്ന് പറഞ്ഞതോടെ തർക്കം ഉടലെടുക്കുകയും ഇവർ സംഭവസ്ഥലത്ത് നിന്ന് പോകുകയും ചെയ്തിരുന്നു. പിന്നീട് ഇവർ തിരിച്ചെത്തി തർക്കമുണ്ടാക്കുകയും ഇതിനിടയിൽ ഒരാൾ കത്തികൊണ്ട് അബ്ദുൽ മജീദിന്റെ കഴുത്തിൽ കുത്തുകയുമായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചു.
അബ്ദുൽ മജീദിന്റെ കൂടെ കടയിലുണ്ടായിരുന്ന മലയാളി ജീവനക്കാരൻ കഴിഞ്ഞ ദിവസം നാട്ടിൽ പോയിരുന്നു. അതിനാൽ, മജീദ് മാത്രമായിരുന്നു സംഭവസമയം സ്ഥലത്തുണ്ടായിരുന്നത്.
മണ്ണാർക്കാട് കാരാകുറിശി സ്വദേശി ഒന്നാം മൈൽ കൂമ്പാറ ചേരിക്കപ്പാടം സ്വദേശിയാണ് അബ്ദുൽ മജീദ്. 47 വയസ്സായിരുന്നു. നാട്ടിൽ നിന്ന് തിരിച്ചെത്തി മൂന്നു മാസം പിന്നിടുമ്പോഴാണ് ദാരുണമായ സംഭവം നടന്നിരിക്കുന്നത്. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിലായിരുന്ന അബ്ദുൽ മജീദ് കഴിഞ്ഞ സെപ്തംബർ ഒമ്പതാം തീയ്യതിയാണ് തിരിച്ചെത്തിയത്.
കഴിഞ്ഞ 15 വർഷത്തോളമായി സൗദിയിൽ ജോലിചെയ്തുവരികയാണ് അബ്ദുൽ മജീദ്. മജീദിന്റെ സഹോദരങ്ങളും സൗദിയിൽ ജോലിചെയ്യുന്നുണ്ട്. ചേരിക്കപ്പാടം ഹൗസിൽ സിപി സൈദ് ഹാജിയുടെ മകനാണ്. സൈനബയാണ് മാതാവ്. ഭാര്യ: ഇകെ റൈഹാനത്ത്. മക്കൾ: ഫാത്വിമത്തു നാജിയ, മിദ്ലാജ്.
+ There are no comments
Add yours