ദുബായ്: ദുബായിലെ ബാങ്കിൽ നിന്ന് 300 കോടി തട്ടിയെടുത്ത് കേരളത്തിൽ വിവിധ മേഖലകളിൽ നിക്ഷേപിച്ചെന്ന കേസിൽ മലയാളി വ്യവസായി അറസ്റ്റിൽ. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കാസർഗോഡ് സ്വദേശി അബ്ദുൾ റഹ്മാനാണ് പിടിയിലായത്.
കൊച്ചിയിലെ ഹോട്ടലിൽ നിന്നാണ് ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. ദുബായ് ഭരണകൂടത്തിന്റെ കൂടി ആവശ്യപ്രകാരമാണു കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെട്ടതെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. തുടർന്ന് കേന്ദ്രസർക്കാർ അന്വേഷണത്തിന് നിർദ്ദേശിക്കുകയായിരുന്നു.
2017-18 കാലയളവിൽ ദുബായിലെ വിവിധ ബാങ്കുകളെ കബളിപ്പിച്ച് അബ്ദുൾ റഹ്മാൻ 300 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഈ പണം കേരളത്തിൽ എത്തിച്ച് ഇവിടെ വിവിധ മേഖലകളിൽ നിക്ഷേപിക്കുകയായിരുന്നു. പണം നിക്ഷേപിച്ച വിവിധ മേഖലകളെ സംബന്ധിച്ച് ഇഡിക്ക് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട അന്വേഷണം തുടർന്നു വരികയാണ്. പ്രധാനമായും റിയൽ എസ്റ്റേറ്റ്, സിനിമകൾ അടക്കമുള്ള മേഖലകളിലാണ് പണം നിക്ഷേപിച്ചിരുന്നതെന്നാണ് വെളിപ്പെടുത്തൽ. മലയാളത്തിലെ പ്രമുഖ ചിത്രങ്ങളിലും ഇദ്ദേഹം പണം മുടക്കിയിട്ടുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
മലയാളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട `’മഹേഷിൻ്റെ പ്രതികാരം´ എന്ന സിനിമയ്ക്കായി ഏകദേശം 60 ശതമാനത്തോളം പണം മുടക്കിയത് അബ്ദുൾ റഹ്മാൻ ആണെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
മാത്രമല്ല ഇയാൾ കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ഡാലിയ ബിൽഡേഴ്‌സിൻ്റെ പാർട്ണറാണെന്നും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടുന്നു. ഇദ്ദേഹത്തെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ലഭ്യമാകുമെന്നും ഇഡി കരുതുന്നു.
+ There are no comments
Add yours