സാധാരണക്കാരുടെ ജീവിതത്തെ അസാധാരണമായ മിഴിവോടെ വരച്ചുകാണിച്ച തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശ്രീനിവാസൻ (66) അന്തരിച്ചു. എക്കാലത്തും ഓർത്തിരിക്കാവുന്ന മികച്ച ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ചുകൊണ്ട് ആണ് അദ്ദേഹത്തിന്റെ യാത്ര. ബഹുമുഖ പ്രതിഭ എന്ന വാക്ക് അക്ഷരാർത്ഥത്തിൽ അർഹിക്കുന്ന കലാകാരൻ.
രാവിലെ ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുക ആയിരുന്നു. സാധാരണക്കാരന്റെ പ്രശ്നങ്ങൾ ആയിരുന്നു അദ്ദേഹത്തിന്റെ സിനിമയുടെ അടിസ്ഥാനം.
ശ്രീനിവാസൻ രചനയും സംവിധാനവും അഭിനയവും നിർവഹിച്ച ചിന്താവിഷ്ടയ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങൾ ദേശീയ, സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയിട്ടുണ്ട്.
തലശ്ശേരിക്കടുത്തുള്ള പാട്യത്ത് 1956 ഏപ്രിൽ 4 ന് ആയിരുന്നു ശ്രീനിവാസന്റെ ജനനം. നർമ്മത്തിന് പുതിയൊരു ഭാവം നൽകിയ ശ്രീനിവാസൻ, സ്വന്തം സിനിമകളിലൂടെ സാധാരണക്കാരുടെ പ്രശ്‌നങ്ങളെ വെള്ളിത്തിരയിലേക്ക് കൊണ്ടുവന്നു. കതിരൂർ ഗവൺമെന്റ് സ്കൂളിലും പഴശ്ശിരാജ എൻഎസ്എസ് കോളേജിലും ആണ് അദ്ദേഹം പഠനം പൂർത്തിയാക്കിയത്. പിന്നീട്, മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ചലച്ചിത്ര അഭിനയത്തിൽ ഡിപ്ലോമ നേടി. പ്രശസ്ത ചലച്ചിത്ര നടൻ രജനീകാന്ത് അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു.
ഡിപ്ലോമ പൂർത്തിയാക്കിയ ശേഷം 1977-ൽ പി.എ ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ സിനിമാരംഗത്തേക്ക് വരുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിൽ ശ്രീനിവാസന് അഭിനയപാഠങ്ങൾ പഠിപ്പിച്ചത് അന്നത്തെ വൈസ് പ്രിൻസിപ്പലായിരുന്ന എ.പ്രഭാകരനായിരുന്നു. പിന്നീട് ശ്രീനിവാസന് സ്വന്തം സിനിമയായ മേളയിൽ അഭിനയിക്കാൻ അദ്ദേഹം അവസരവും നൽകി.
1984ൽ ഓടരുതമ്മാവാ ആളറിയും എന്ന ചിത്രത്തിന് കഥയെഴുതി. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നിവ അദ്ദേഹം സംവിധാനം ചെയ്ത ജനപ്രിയ ചിത്രങ്ങളാണ്. വിമലയാണ് ശ്രീനിവാസന്റെ ഭാര്യ. മക്കൾ: വിനീത് ശ്രീനിവാസൻ (സംവിധായകൻ, നടൻ), ധ്യാൻ ശ്രീനിവാസൻ (നടൻ).

+ There are no comments
Add yours