കേരളത്തിൽ നിന്നുള്ള മറ്റൊരു വിമാന കമ്പനിയ്ക്ക് കൂടി അനുമതി നൽകിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. കേരളം ആസ്ഥാനമാക്കിയുള്ള അൽഹിന്ദ് എയറിന് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി ദേശീയ മാധ്യമമായ സിഎൻബിസി 18 റിപ്പോർട്ട് ചെയ്തു. അൽഹിന്ദ് ഗ്രൂപ്പാണ് അൽഹിന്ദ് എയർ എന്ന പേരിലുള്ള വിമാന കമ്പനി സ്ഥാപിക്കുന്നത്. മൂന്ന് എടിആർ 72 വിമാനങ്ങളുപയോഗിച്ച് ആഭ്യന്തര, പ്രാദേശിക കമ്യൂട്ടർ എയർലൈനായി ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി.
ഈ വർഷം അവസാനത്തോടെ സർവീസ് പ്രവർത്തനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സർവീസ് ആരംഭിച്ച് രണ്ട് വർഷത്തിന് ശേഷം 20 വിമാനങ്ങൾ കൂടി കമ്പനി വാങ്ങുമെന്നാണ് റിപ്പോർട്ടിൽ പറയുന്നു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയായിരിക്കും സർവീസ് നടത്തുക. തുടക്കത്തിലെ സർവീസ് കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ നഗരങ്ങളിലേക്കായിരിക്കും. ആദ്യഘട്ടത്തിൽ ആഭ്യന്തര സർവീസുകളായിരിക്കും അൽഹിന്ദ് നടത്തുക. പിന്നീട് ഘട്ടം ഘട്ടമായി രാജ്യാന്തര തലത്തിലേക്കും അഖിലേന്ത്യാ തലത്തിലേക്കും സർവീസുകൾ വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തിന് സ്വന്തമായി ഒരു വിമാനം വേണമെന്ന പ്രവാസികളുടെ സ്വപ്നമായിരിക്കും അൽഹിന്ദ് എയർ പ്രവർത്തനം ആരംഭിക്കുന്നതോടെ യാഥാർത്ഥ്യമാവുക. വിമാനകമ്പനിയുടെ പകൽകൊള്ള തങ്ങാനാവുന്നതിലും അപ്പുറം ആയിക്കഴിഞ്ഞു. അവധിക്കാലത്തും സീസണൽ വേളയിലും ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് പ്രവാസികൾ കേരളത്തിന് സ്വന്തമായി വിമാനം കമ്പനി വേണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്.
30 വർഷത്തിലധികമായി ഇന്ത്യയിലും വിദേശത്തും ട്രാവൽ ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയാണ് അൽഹിന്ദ്. ഇരുപതിനായിരം കോടിയിൽ പരം വിറ്റുവരവും ഇന്ത്യയിലും വിദേശത്തുമായി 130-ൽ കൂടുതൽ ഓഫീസുകളും കമ്പനിക്കുണ്ട്. നിരവധി എയർലൈനുകളുടെ ജനറൽ സെയിൽസ് ഏജന്റ് കൂടിയാണ് അൽഹിന്ദ് ഗ്രൂപ്പ്.
+ There are no comments
Add yours