ന്യൂയോർക്ക്: യുഎസിലെ ലോസ് ഏഞ്ചൽസിനെ ഭീതിയിലാക്കി കാട്ടുതീ പടരുന്നു. കാട്ടുതീയിൽ മരണസംഖ്യ അഞ്ചായി ഉയർന്നു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാട്ടുതീയിൽ 1000ത്തിലധികം കെട്ടിടങ്ങൾ കത്തിനശിച്ചുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പതിനായിരക്കണക്കിന് ആളുകളെ അധുകൃതർ മാറ്റി പാർപ്പിച്ചു. 5000 ഏക്കറിലധികം വനം കത്തിനശിച്ചുവെന്നാണ് അവസാനം ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ലെന്ന് ലോസ് ഏഞ്ചൽസ് ഫയർ ചീഫ് ആന്റണി മാരോൺ പറഞ്ഞു. ഹോളിവുഡ് മലനിരകളിലും തീ പടർന്നിട്ടുണ്ട്.

ഹോളിവുഡ് സെലിബ്രിറ്റികൾ ഉൾപ്പെടെ 70,000 പേരെയെങ്കിലും ഒഴിപ്പിച്ചതായി സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഇവിടെ നിന്നും അതിവേഗം ആളുകളെ മാറ്റി പാർപ്പിക്കുന്ന പ്രക്രിയ ഇപ്പോഴും തുടരുകയാണ്. 1400ലധികം അഗ്‌നിശമന സേനാംഗങ്ങളെയും നാഷണൽ ഗാർഡ് സേനയെയും വിന്യസിച്ചതായി ഗവർണർ ഗാവിൻ ന്യൂസോം അറിയിച്ചു.തീപിടുത്തം ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ 100ലധികം സ്‌കൂളുകൾ അടച്ചിടുന്നതിനും മേഖലയിലെ വൈദ്യുതി തടസത്തിനും കാരണമായി.

കാട്ടുതീ 1,80,000ത്തിലധികം ആളുകളെ ബാധിച്ചുവെന്നാണ് ഇതുവരെയുള്ള കണക്ക്. ദക്ഷിണ കാലിഫോർണിയയിലെ ചില പ്രദേശങ്ങളിൽ ഉയർന്ന കാറ്റ്, തീപിടുത്ത സാധ്യത എന്നിവ കണക്കിലെടുത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.

കാറുകൾ അടക്കം സ്വന്തം വാഹനങ്ങൾ ഉപേക്ഷിച്ച് പ്രദേശവാസികൾ ഓടിരക്ഷപ്പെടുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കനത്ത പുക കാരണം പല റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ആളുകളെ ഒഴിപ്പിക്കുന്ന തിനായി പസഫിക് തീരദേശ ഹൈവേയടക്കം അടച്ചു. വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റുമാണ് അതിവേഗത്തിൽ കാട്ടുതീ പടരാൻ ഇടയാക്കിയതെന്ന് കാലിഫോർണിയയിലെ അഗ്‌നിശമന വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 160 കിലോ മീറ്റർ ദൂരത്തിൽ വീശിയടിക്കുന്ന കാറ്റ് വരുംദിവസങ്ങളി ലും തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ ഉദ്യോഗസ്ഥർ നൽകുന്ന മുന്നറിയിപ്പ്.
+ There are no comments
Add yours