കുവൈറ്റ്: കുവൈറ്റിൽ സർക്കാർ മേഖലയിൽ മൂന്നു മാസത്തേക്ക് സമ്പൂർണ നിയമന നിരോധനം പ്രഖ്യാപിച്ചു. പുതിയ നിയമനങ്ങൾക്കുള്ള വിലക്കിന് പുറമേ സ്ഥാനക്കയറ്റവും ഡെപ്യൂട്ടേഷനും താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്. കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽസബാഹ്(Sheikh Mishal Al Ahmed Al Jaber Al Sabah) ഇതുസംബന്ധിച്ച് ഉത്തരവിറക്കി.
ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ഉടൻ പ്രാബല്യത്തിൽ വരികയും ചെയ്തു. മൂന്ന് മാസത്തേക്കാണ് സാധ്യതയെങ്കിലും ആവശ്യമെങ്കിൽ കൂടുതൽ കാലത്തേക്ക് ദീർഘിപ്പിക്കും.
സർക്കാർ ജോലികളിലെ എല്ലാത്തരം തസ്തികകളിലേക്കുള്ള പുതിയ നിയമനങ്ങളും മരവിപ്പിക്കാൻ ബുധനാഴ്ചയാണ് ഉത്തരവിറക്കിയത്. പൊതുതാൽപര്യം പരിഗണിച്ചാണിതെന്നും ഗസറ്റ് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
അടുത്ത മൂന്ന് മാസത്തേക്ക് ഏതെങ്കിലും നിയമനം നടത്തുന്നതിന് പ്രധാനമന്ത്രിയെയും എല്ലാ കാബിനറ്റ് മന്ത്രിമാരെയും സർക്കാർ സ്ഥാപനങ്ങളുടെ ചെയർപേഴ്‌സൺമാരെയും ഉത്തരവ് വിലക്കുന്നു. ആദ്യമായാണ് ഇത്തരമൊരു നിരോധനമെന്ന് കുവൈറ്റ് ടൈംസ് റിപ്പോർട്ട് ചെയ്തു.
പൊതുതാൽപര്യം പരിഗണിച്ചാണ് നിരോധനമെന്ന് വ്യക്തമാക്കുമ്പോഴും ഇതിന്റെ മറ്റു വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധി ശക്തമായതിനാൽ ധനമന്ത്രിമാർ പലതവണ മാറുകയും സർക്കാർ നയങ്ങളെ പാർലമെന്റ് അംഗങ്ങൾ വിമർശിക്കുകയും ചെയ്തിരുന്നു.
+ There are no comments
Add yours