വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ 308 പേർ മരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ് വെള്ളിയാഴ്ച സ്ഥിരീകരിച്ചു. ഉരുൾപൊട്ടലിൽ നാശം വിതച്ച മേപ്പാടി മേഖലയിലെ ചൂരൽമലയിലും മുണ്ടക്കൈയിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
195 മൃതദേഹങ്ങളും 113 ശരീരഭാഗങ്ങളും ഇതുവരെ കണ്ടെടുത്തതായി ആരോഗ്യമന്ത്രി വ്യക്തമാക്കി. ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട ചൂരൽമല, മുണ്ടക്കൈ മേഖലകളെ ബന്ധിപ്പിച്ച് ഇരുവഴഞ്ഞിപ്പുഴയ്ക്ക് കുറുകെ നിർമ്മിച്ച 190 അടി ബെയ്‌ലി പാലം ഇന്ത്യൻ സൈന്യം ഇന്ന് സിവിൽ അഡ്മിനിസ്ട്രേഷന് കൈമാറി.
ഉയർന്ന മണ്ണ് നീക്കുന്നതിനുള്ള ഉപകരണങ്ങൾ മറുവശത്തേക്ക് മാറ്റിയതായും വാഹനങ്ങളുടെ ചലനം സിവിൽ ഭരണകൂടം നിയന്ത്രിക്കുന്നതായും പ്രതിരോധ പ്രസ്താവനയിൽ പറയുന്നു.
വയനാട് ജില്ലാ കളക്ടറുടെ ഓഫീസിലും ഉദ്യോഗസ്ഥർ യോഗം ചേർന്നു. വെള്ളിയാഴ്‌ച രാവിലെ ഏഴുമണിക്ക് ഡോഗ് സ്‌ക്വാഡും ദുരിതാശ്വാസ സംഘങ്ങളും തിരച്ചിൽ ആരംഭിച്ചതായി അധികൃതർ പറഞ്ഞു. പോലീസ് ഉൾപ്പെടെയുള്ള സായുധ സേനാംഗങ്ങളിൽ നിന്ന് രൂപീകരിച്ച 30 അംഗങ്ങൾ വീതമുള്ള 10 ടീമുകളും ഇതിൽ ഉൾപ്പെടുന്നു.
മുണ്ടക്കൈയിൽ റഡാർ പരിശോധനയിൽ ജീവൻ്റെ സാന്നിധ്യം കണ്ടെത്തി. മണ്ണിനടിയിൽ മനുഷ്യ സാന്നിധ്യം കണ്ടെത്താനാൻ നടത്തിയ പരിശോധനയിൽ രണ്ട് തവണയാണ് സിഗ്നൽ ലഭിച്ചത്. സിഗ്നൽ ലഭിച്ചതിന് സമീപം കിണറുമുണ്ട്.
മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരിൽ തിരിച്ചറിയാൻ സാധിക്കാത്ത ഭൗതികശരീരങ്ങൾ ജില്ലയിലെ പൊതുശ്മശാനങ്ങളിൽ സംസ്‌കരിക്കും. കൽപ്പറ്റ നഗരസഭ, വൈത്തിരി, മുട്ടിൽ, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടർനാട്, എടവക, മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാൻ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങൾ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് കൈമാറി നടപടികൾ പൂർത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്‌ട്രേഷൻ വകുപ്പ് ഐ ജി ശ്രീധന്യ സുരേഷിനെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
+ There are no comments
Add yours