കേരളത്തിൽ നിന്നും ഗൾഫിലേക്ക് കപ്പൽ സർവ്വീസ് ആരംഭിക്കാൻ താത്പര്യമുള്ളവരിൽനിന്ന് കേരള മാരിടൈം ബോർഡ് താത്പര്യപത്രം ക്ഷണിച്ചു.
ബേപ്പൂർ, വിഴിഞ്ഞം, കൊല്ലം, അഴീക്കൽ തുറമുഖങ്ങളിൽ നിന്ന് യാത്രക്കപ്പലുകൾ, ആഡംബര കപ്പലുകൾ എന്നിവ സർവ്വീസ് നടത്തുന്നതിനായാണ് താത്പര്യപത്രം ക്ഷണിച്ചത്. സർവീസ് ആരംഭിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതി നേരത്തേ ലഭിച്ചിരുന്നു.
2001-ൽ ഗൾഫിൽ നിന്നും കൊച്ചിയിലേക്ക് യാത്രക്കപ്പൽ സർവീസ് തുടങ്ങിയെങ്കിലും രണ്ടുതവണ ഓടിയശേഷം നിർത്തുകയായിരുന്നു. മലബാർ ഡിവലപ്മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ 2009 മുതൽ കപ്പൽസർവീസ് പുനരാരംഭിക്കാൻ ശ്രമം തുടങ്ങിയിരുന്നു. എന്നാൽ ഇപ്പോഴാണ് സർക്കാർ ഇതിൽ ഒരു ചുവട് കൂടി മുന്നോട്ട് വച്ചിരിക്കുന്നത്. ഗൾഫിലേക്ക് കപ്പൽ യാത്രക്ക് മൂന്നുദിവസം വേണം.
കപ്പലുകൾ തീരത്തോട് അടുപ്പിക്കാനും എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കുന്നതിനുമുള്ള ഇന്റർനാഷണൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി കോഡിൽ (ഐ.എസ്.പി.എസ്.) ബേപ്പൂർ തുറമുഖത്തിന് 2023-ൽ രാജ്യാന്തരപദവി ലഭിച്ചിരുന്നു. ഇതേ തുടർന്ന് കൂടിയാണ് യാത്രാകപ്പൽ എന്ന പദ്ധതി വീണ്ടും പൊടിതട്ടിയെടുക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.
+ There are no comments
Add yours