അബുദാബി: യു.എ.ഇയിലെ ആദ്യ ഹിന്ദുക്ഷേത്രമെന്ന സ്വപ്നം ഒടുവിൽ യാഥാർത്ഥ്യമാവുകയാണ്. കൃത്യമായി പറഞ്ഞാൽ ഒരു മാസം മാത്രമാണ് ഇനി ഉദ്ഘാടനത്തിന് ശേഷിക്കുന്നത്. പ്രദേശത്തെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രമായ അബുദാബിയിലെ ബാപ്പ്സ് (BAPS) ഹിന്ദു മന്ദിറിനെ ഏറെ പ്രതീക്ഷയോടെയാണ് ഭക്തജനങ്ങൾ നോക്കികാണുന്നത്.
2015 ഓഗസ്റ്റിൽ അബുദാബിയിൽ ക്ഷേത്രം പണിയാൻ യു.എ.ഇ സർക്കാർ സ്ഥലം അനുവദിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇയിലെ ആദ്യ ഔദ്യോഗിക സന്ദർശന വേളയിൽ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ(Sheikh Mohamed bin Zayed Al Nahyan) ഭൂമി സമ്മാനിച്ചു. ക്ഷേത്രത്തിന്റെ നിർമ്മാണം 2019 ഡിസംബറിൽ ആരംഭിച്ചു.
2024 ഫെബ്രുവരി 14 ന് മഹത്തായ ചടങ്ങിലൂടെ ക്ഷേത്രം തുറക്കും. ക്ഷേത്രം ഉദ്ഘാടനം ചെയ്യാനുള്ള ബാപ്പ്സ് സ്വാമിനാരായണ സൻസ്തയുടെ ക്ഷണം മോദി സ്വീകരിച്ചു.
1997-ൽ യു.എ.ഇ സന്ദർശന വേളയിൽ ബാപ്പ്സ് സ്വാമിനാരായൺ സൻസ്തയുടെ അന്തരിച്ച ആത്മീയ നേതാവ് പ്രമുഖ് സ്വാമി മഹാരാജാണ് ഈ മഹത്തായ പദ്ധതി വിഭാവനം ചെയ്തതെന്ന് ബാപ്പ്സ് ഹിന്ദു മന്ദിർ മേധാവി പൂജ്യ സ്വാമി ബ്രഹ്മവിഹാരിദാസ് പറഞ്ഞു.
ഇന്ത്യയിൽ നിന്ന് എകദേശം 700ഓളം കണ്ടെയ്നറുകളിൽ ആയിരക്കണക്കിന് കല്ലുകൾ ക്ഷേത്രത്തിലേക്ക് എത്തിച്ചിരുന്നു. കൊറോണ സമയത്ത് ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവൃത്തി ഏതാണ്ട് നിലച്ചിരുന്നു. ഇപ്പോഴിതാ പ്രതിസന്ധികളെയെല്ലാം തരണം ചെയ്യ്ത് ക്ഷേത്രം ഫെബ്രുവരി 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
+ There are no comments
Add yours