സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗ് ഉൾപ്പടെയുള്ളവർ സഞ്ചരിച്ച കപ്പൽ തടഞ്ഞ് ഇസ്രയേൽ സൈന്യം. ബ്രിട്ടീഷ് പതാകയുള്ള മാഡ്‌ലീൻ എന്ന കപ്പലാണ് ഇസ്രയേൽ തടഞ്ഞത്. ഗാസയിലെ ഇസ്രായേലി ഉപരോധത്തിനെതിരെ പ്രവർത്തിക്കുന്ന ആഗോള സഖ്യമായ ഫ്രീഡം ഫ്ലോട്ടില്ലയുടെ നേതൃത്വത്തിലാണ് സന്നദ്ധ പ്രവർത്തകർ ഗാസയിലേക്ക് തിരിച്ചത്.
ഗ്രേറ്റ ഉൾപ്പടെ 12 സന്നദ്ധപ്രവർത്തകരുമായി ജൂൺ ഒന്നിനാണ് കറ്റാനിയ തീരത്തെ സിസിലിയിൽ നിന്ന് കപ്പൽ പുറപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഇവർ സഞ്ചരിച്ച കപ്പൽ അന്താരാഷ്ട്ര ജലപാതയിൽ വച്ച് ഇസ്രയേൽ സൈന്യം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
കപ്പൽ ഗാസയിൽ എത്താതിരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സിന് (ഐഡിഎഫ്) പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് നിർദേശം നൽകിയിരുന്നു. പലസ്തീൻ പ്രദേശത്തെ നാവിക ഉപരോധം മറികടക്കാൻ ഇസ്രയേൽ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
കഴിഞ്ഞ മാസം കപ്പൽ വഴി ഗാസയിലേക്ക് സഹായമെത്തിക്കാൻ ഫ്രീഡം ഫ്‌ലോട്ടില്ല ശ്രമം നടത്തിയിരുന്നു. എന്നാൽ കപ്പലിന് നേരെ ഡ്രോണാക്രമണമുണ്ടായതോടെ ആ ശ്രമം പരാജയപ്പട്ടു. സംഭവം ഇസ്രയേൽ ആസൂത്രിത ആക്രമണമായിരുന്നുവെന്ന് സംഘം ആരോപിച്ചു. ആക്രമണത്തിൽ കപ്പലിന്റെ മുൻഭാഗത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു.
+ There are no comments
Add yours