റിയാദ്: ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്ന് മിഡിൽ ഈസ്റ്റിലെ ചില ഭാഗങ്ങളിൽ വ്യോമപാതകൾ അടച്ചതിനെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന വിമാനത്താവളങ്ങൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. വർധിച്ചു വരുന്ന പ്രാദേശിക സംഘർഷങ്ങളും വ്യാപകമായ വിമാന സർവിസ് തടസങ്ങളും കണക്കിലെടുത്താണ് ഈ നീക്കം.
സൗദി ഗസറ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ജിദ്ദയിലെ കിങ് അബ്ദുൽ അസീസ്, ദമാമിലെ കിങ് ഫഹദ്, മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് തുടങ്ങിയ പ്രമുഖ വിമാനത്താവളങ്ങൾ, പ്രാദേശിക വ്യോമപാതകളുടെ അടച്ചുപൂട്ടലിനെ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് അവരുടെ എയർലൈനുമായി ബന്ധപ്പെട്ട് വിമാന വിവരങ്ങൾ സ്ഥിരീകരിക്കണമെന്ന് അഭ്യർത്ഥിച്ചു.
‘പ്രദേശത്തെ ചില രാജ്യങ്ങളിലെ നിലവിലെ സംഭവവികാസങ്ങൾ കണക്കിലെടുത്ത്, ബാധിത പ്രദേശങ്ങളിലേക്കോ അതിലൂടെ പറക്കുന്ന വിമാനങ്ങൾ വഴിയോ യാത്ര ചെയ്യുന്നവർ വിമാന വിവരങ്ങൾ പരിശോധിച്ച് അനാവശ്യ കാലതാമസമോ റദ്ദാക്കലോ ഒഴിവാക്കണം,’ വിമാനത്താവള അധികൃതർ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെ ഇറാനിലെ സൈനിക കേന്ദ്രങ്ങളിൽ ഇസ്‌റാഈൽ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ അവരുടെ വ്യോമപാതകൾ അടച്ചു. ഇതിനെ തുടർന്ന് എയർലൈനുകൾക്ക് റൂട്ടുകൾ മാറ്റുകയോ വിമാനങ്ങൾ റദ്ദാക്കുകയോ ചെയ്യേണ്ടി വന്നു, ഇത് യാത്രക്കാർക്ക് കാലതാമസം, ദീർഘമായ യാത്രാസമയം, യാത്രാ തടസ്സങ്ങൾ എന്നിവ ഉണ്ടാകാനിടയാക്കി.
വർധിച്ചുവരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും അവർക്ക് ഉണ്ടാകാവുന്ന അസൗകര്യങ്ങൾ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ളതാണ് സൗദി അറേബ്യയുടെ ഈ മുന്നറിയിപ്പ്. നേരത്തെ, ഇറാനിന്റെ പരമാധികാരത്തിനും അന്താരാഷ്ട്ര നിയമങ്ങൾക്കും വിരുദ്ധമായി ഇസ്‌റാഈൽ നടത്തിയ വ്യോമാക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചിരുന്നു.
വിദേശകാര്യ മന്ത്രാലയം ഈ ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു. ആക്രമണം അവസാനിപ്പിക്കാനും സംഘർഷം കൂടുതൽ വഷളാകുന്നത് തടയാനും യുഎൻ സുരക്ഷാ കൗൺസിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
+ There are no comments
Add yours