രാജ്യത്തിനുനേരെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ അമേരിക്കയ്ക്കും പങ്കുണ്ടെന്ന് ആരോപിച്ച് ഇറാൻ രംഗത്ത്. അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ നടത്തിയ ഈ ആക്രമണങ്ങൾക്ക് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ ഷെക്കാർച്ചി വ്യക്തമാക്കി.
എന്നാൽ, ഇസ്രയേലിൻ്റെ ആക്രമണത്തെക്കുറിച്ച് അറിവുണ്ടായിരുന്നെങ്കിലും അതിൽ പങ്കില്ലെന്ന് പറഞ്ഞ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും രംഗത്തെത്തി. ഇറാനുമായുള്ള ആണവ ചർച്ചകൾ തുടരുമെന്നും ട്രംപ് വ്യക്തമാക്കി. ആക്രമണത്തിൽ പങ്കില്ലെന്ന് അമേരിക്ക ആവർത്തിക്കുമ്പോഴും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ട്രംപിന് നന്ദി അറിയിച്ചതും ശ്രദ്ധേയമാണ്. ആക്രമണത്തിന് ശേഷം നടത്തിയ വീഡിയോ സന്ദേശത്തിലാണ് നെതന്യാഹു ട്രംപിന് നന്ദി അറിയിച്ച് രംഗത്തെത്തിയത്.
‘ട്രംപിൻ്റെ പ്രസിഡൻ്റ് കാലയളവിന് ശേഷം നമ്മുടെ രാജ്യത്തിന് നൽകിയ സ്ഥിരമായ പിന്തുണയ്‌ക്ക് ഞാൻ നന്ദി പറഞ്ഞു പറയുന്നു.” എന്നായിരുന്നു നെതന്യാഹുവിന്റെ വാക്കുകൾ. എന്നാൽ ആക്രമണത്തിൽ പങ്കില്ലെന്ന് ഡോണൾഡ് ട്രംപ് ആവർത്തിച്ചു പറയുന്നുണ്ട്. ഇറാന് അണുബോംബ് ഉണ്ടാക്കാൻ കഴിയില്ലെന്നും അവർ ചർച്ചാ മേശയിലേക്ക് മടങ്ങിയെത്തുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.
അതേസമയം, ഇറാൻ-അമേരിക്ക ആണവ ചർച്ചകൾ നടന്നുകൊണ്ടിരിക്കെയാണ് വെള്ളിയാഴ്ച രാത്രിയിൽ ഇസ്രയേൽ ഇറാനിലേക്ക് കനത്ത ആക്രമണം നടത്തിയത്. ഇസ്രയേൽ ഇറാനുനേരെ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അതനുസരിച്ച് മിഡിൽ ഈസ്റ്റിൽ നിന്നുള്ള അത്യാവശ്യമില്ലാത്ത നയതന്ത്ര പ്രതിനിധികളോടും സൈനിക കുടുംബാംഗങ്ങളോടും തിരികെ വരാൻ അമേരിക്ക നിർദ്ദേശം നൽകിയിരുന്നു.
ഇറാൻ തലസ്ഥാനമായ ടെഹ്റാനിലേക്ക് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗേരിയും ഇറാൻ റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) മേധാവി ഹൊസൈൻ സലാമിയും കൊല്ലപ്പെട്ടിരുന്നു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിലെ (ഐആർജിസി) മുതിർന്ന സൈനിക ഉദ്യോഗസ്ഥനാണ് മുഹമ്മദ് ഹൊസൈൻ ബാഗേരി. 2016 മുതൽ ഇറാൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനം വഹിക്കുന്ന ഇദ്ദേഹം 1980-ലാണ് സൈന്യത്തിൽ ചേർന്നത്.
ഇറാനെതിരെ നടത്തിയ ആക്രമണങ്ങൾക്ക് ഇസ്രയേൽ ‘കഠിനമായ ശിക്ഷ’ നേരിടേണ്ടിവരുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പറഞ്ഞു. ഇറാനിയൻ സ്റ്റേറ്റ് മീഡിയ ഏജൻസിയായ ഐആർഎൻഎ പുറത്തിറക്കിയ പ്രസ്താവനയിൽ, ഇസ്രയേൽ ആണവ ലക്ഷ്യങ്ങൾ തകർത്തതായി പറഞ്ഞ ആക്രമണങ്ങളിൽ നിരവധി കമാൻഡർമാരും ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി ഖമേനി സ്ഥിരീകരിച്ചു. മാത്രമല്ല ജനവാസ കേന്ദ്രങ്ങൾക്ക് നേരെയായിരുന്നു ആക്രമണമെന്നും ഖമേനി അറിയിച്ചു.
+ There are no comments
Add yours