ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷം: തെക്കൻ ബെയ്റൂട്ടിൽ സ്ഫോടന പരമ്പര

0 min read
Spread the love

ബെയ്റൂട്ട്: ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ ജനവാസമേഖലകളിൽ ഇസ്രയേൽ കനത്ത ബോംബാക്രമണം നടത്തി. കൊല്ലപ്പെട്ട ഹിസ്ബുല്ല മേധാവി ഹസൻ നസ്റുല്ലയുടെ പിൻഗാമിയാകുമെന്ന കരുതപ്പെടുന്ന ഹാഷിം സഫീയുദ്ദീനെയും വധിച്ചെന്ന് അഭ്യൂഹമുണ്ട്. വ്യാഴാഴ്ചത്തെ ബെയ്റൂട്ട് ആക്രമണത്തിൽ ഹിസ്ബുല്ലയുടെ വാർത്താവിനിമയ ശൃംഖലയുടെ മേധാവി മുഹമ്മദ് റഷീദ് സഫാഖി കൊല്ലപ്പെട്ടു.

ബെയ്റൂട്ടിൽനിന്ന് 50 കിലോമീറ്റർ അകലെ ലബനൻ–സിറിയ അതിർത്തിയിലെ തിരക്കേറിയ മസ്നാ ബോർഡർ ക്രോസിങ് ബോംബിട്ടു തകർത്തു. സിറിയയിൽനിന്ന് ഹിസ്ബുല്ലയ്ക്ക് ആയുധങ്ങളെത്തിച്ചിരുന്ന ഇവിടത്തെ തുരങ്കം തകർത്തെന്ന് ഇസ്രയേൽ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ലബനനിൽ നിന്ന് 4 ലക്ഷത്തിലേറെപ്പേരാണ് ഈ റോഡിലൂടെ സിറിയയിലേക്കു പലായനം ചെയ്തത്. കരയാക്രമണം തുടങ്ങിയതിനുശേഷം ബറ്റാലിയൻ കമാൻഡർമാർ ഉൾപ്പെടെ 250 ഹിസ്ബുല്ല അംഗങ്ങളെ വധിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.

ലബനൻ സർക്കാർ ഒരുക്കിയ 900 അഭയകേന്ദ്രങ്ങളും നിറഞ്ഞുകവിഞ്ഞതോടെ ആളുകൾ പാർക്കിലും തെരുവിലുമാണ് ഉറങ്ങുന്നത്. അതിനിടെ, ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി ബെയ്റൂട്ടിലെത്തി.

ടെഹ്റാനിൽ മൊസല്ല മസ്ജിദിൽ വെള്ളിയാഴ്ച പ്രാർഥനയിൽ പ്രസംഗിച്ച ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി, ഇറാൻ സൈന്യം ഇസ്രയേലിൽ നടത്തിയ മിസൈൽ ആക്രമണങ്ങളെ പ്രശംസിച്ചു. ആവശ്യമെന്നു കണ്ടാൽ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്നും മുന്നറിയിപ്പു നൽകി. 5 വർഷത്തിനിടെ ഇതാദ്യമാണു ഖമനയി ടെഹ്റാനിൽ വെള്ളിയാഴ്ച പ്രാർഥനയിൽ പ്രസംഗിക്കുന്നത്.

പള്ളിയെ കൂറ്റൻ പലസ്തീൻ പതാകകൊണ്ട് അലങ്കരിച്ചിരുന്നു. ലബനനിലെയും പലസ്തീനിലെയും പോരാളികൾ ചിന്തുന്ന രക്തം ഇറാൻ ജനതയുടെ നിശ്ചയദാർഢ്യത്തെ ദുർബലമാക്കുകയല്ല ബലപ്പെടുത്തുകയാണെന്നും ഇസ്രയേലിന്റെ സംരക്ഷണം എന്ന പേരുപറഞ്ഞ് മധ്യപൂർവദേശത്തെ വിഭവങ്ങൾ കവർച്ച ചെയ്യുകയാണ് യുഎസിന്റെയും സഖ്യകക്ഷികളുടെയും ലക്ഷ്യമെന്നും ഖമനയി പറഞ്ഞു.

You May Also Like

More From Author

+ There are no comments

Add yours