ആണവ പദ്ധതി പുനർനിർമ്മിക്കാനുള്ള ഇറാന്റെ ‘ഏതൊരു ശ്രമത്തെയും’ പരാജയപ്പെടുത്തുമെന്ന് നെതന്യാഹു പ്രതിജ്ഞയെടുക്കുന്നു
12 ദിവസത്തെ യുദ്ധത്തിനുശേഷം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ ദേശീയ പ്രസംഗത്തിൽ, തങ്ങളുടെ ആണവ പദ്ധതി പുനർനിർമ്മിക്കാനുള്ള ഇറാന്റെ ഏതൊരു ശ്രമത്തെയും തകർക്കുമെന്ന് പ്രതിജ്ഞയെടുത്തു.
വെടിനിർത്തൽ കരാർ പ്രകാരം ഇരു രാജ്യങ്ങളും പരസ്പരം നടത്തിയ വ്യോമാക്രമണങ്ങൾ നിർത്തിവച്ചതിന് ശേഷം “ഇറാൻ ആണവായുധം കൈവശം വയ്ക്കില്ല” എന്ന് നെതന്യാഹു പറഞ്ഞു.
“ഇറാന്റെ ആണവ പദ്ധതി ഞങ്ങൾ തകർത്തു. ഇറാനിൽ ആരെങ്കിലും അത് പുനർനിർമ്മിക്കാൻ ശ്രമിച്ചാൽ, ഏതൊരു ശ്രമത്തെയും പരാജയപ്പെടുത്താൻ ഞങ്ങൾ അതേ ദൃഢനിശ്ചയത്തോടെ, അതേ തീവ്രതയോടെ പ്രവർത്തിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂൺ 13ന് ഇസ്രയേൽ ആരംഭിച്ച യുദ്ധത്തിൽ ഇസ്രയേലും ഇറാനും വെടിനിർത്തൽ കരാറിലെത്തിയതായി ട്രംപ് പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഇസ്രയേലിന്റെ പ്രഖ്യാപനം വന്നത്. ട്രംപിന്റെ പ്രഖ്യാപനത്തിന് ശേഷം ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതിനുശേഷമാണ് ഇസ്രയേലുമായി വെടിനിർത്തൽ കരാറിലെത്തിയതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തത്.
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം രാത്രിയിൽ അടിയന്തര സുരക്ഷ സമ്മേളനം വിളിച്ചുചേർത്ത് ഇസ്രയേൽ എല്ലാ ലക്ഷ്യങ്ങളും നേടിയതായി അവകാശവാദം ഉന്നയിക്കുകയായിരുന്നു. മാത്രമല്ല, ഇറാന് എതിരെയുള്ള സൈനിക ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയെന്നും നെതന്യാഹു വാദിക്കുന്നു. ഉഭയകക്ഷി വെടിനിർത്തലിനുള്ള അമേരിക്കൻ പ്രസിഡന്റിന്റെ നിർദ്ദേശത്തോട് ഇസ്രയേൽ യോജിക്കുന്നുവെന്നും വെടിനിർത്തലിന്റെ ഏതൊരു ലംഘനത്തിനും ഇസ്രയേൽ ശക്തമായി പ്രതികരിക്കുമെന്നും നെതന്യാഹു പറഞ്ഞു.
അതേസമയം, ഇസ്രയേൽ-ഇറാൻ വെടിനിർത്തലിന് മധ്യസ്ഥത വഹിക്കാൻ ട്രംപ് ഖത്തറിനെ സമീപിച്ചതായാണ് വിവരം. ഇരുവിഭാഗങ്ങളെയും വെടിനിർത്തലിലേക്ക് കൊണ്ടുവരാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങളിൽ ഖത്തർ നിർണായക പങ്ക് വഹിച്ചതായി ഫോക്സ് ന്യൂസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഖത്തറിലെ അമീർ തമീം ബിൻ ഹമദ് അൽതാനിയുമായി ട്രംപ് സംസാരിച്ചതായും ഇസ്രയേൽ വെടിനിർത്തലിന് ഇതിനകം സമ്മതിച്ചിട്ടുണ്ടെന്ന് ട്രംപ് അറിയിച്ചതായും വാർത്തകൾ പുറത്തുവന്നിട്ടുണ്ട്.
+ There are no comments
Add yours