ഇറാൻ-ഇസ്രയേൽ സംഘർഷം കടുക്കുന്നതിനിടെ അമേരിക്കയ്ക്ക് മറുപടിയുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഏത് രീതിയിലുമുള്ള അമേരിക്കയുടെ ഇടപെടലിൽ പരിഹരിക്കാൻ പറ്റാത്ത ദോഷം നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞതായി ടാസ്‌നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ടെലിവിഷൻ സന്ദേശത്തിലൂടെയാണ് ഖമേനി ലോകത്തെ അഭിസംബോധന ചെയ്തത്. എന്നാൽ ഖമേനിക്ക് വേണ്ടി മറ്റൊരാളാണ് പ്രസ്താവന വായിക്കുന്നത്.
ഇറാനികൾ കീഴടങ്ങുന്നവരല്ലെന്നും അതറിയാവുന്നർ തങ്ങളെ ഭീഷണിപ്പെടുത്തില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഖമേനി മറുപടി നൽകി. ‘ഇറാനെയും അവിടുത്തെ മനുഷ്യരെയും ഇറാന്റെ ചരിത്രവും അറിയാവുന്നവർ ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കില്ല.
കാരണം ഇറാനികൾ കീഴടങ്ങുന്നവരല്ല’, ഖമേനി വ്യക്തമാക്കി. അടിച്ചേൽപ്പിക്കപ്പെട്ട സമാധാനത്തിനെതിരെ നിൽക്കുന്നത് പോലെ അടിച്ചേൽപ്പിക്കപ്പെട്ട യുദ്ധത്തിനെതിരെയും ഇറാൻ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്റെ ആകാശം തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് നിലവിൽ ട്രംപ് അവകാശപ്പെടുന്നത്. ഇറാൻ നിരുപാധികം കീഴടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഖമേനിക്കും ട്രംപ് ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. ‘പരമോന്നത നേതാവ് എവിടെയാണെന്ന് ഞങ്ങൾക്ക് അറിയാം. അദ്ദേഹം എളുപ്പത്തിലുള്ള ലക്ഷ്യമാണ്. പക്ഷേ സുരക്ഷിതനാണ്. ഇപ്പോഴെന്തായാലും അദ്ദേഹത്തെ വധിക്കാൻ ഞങ്ങൾ തയ്യാറല്ല’, എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
+ There are no comments
Add yours