ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ദുബായിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിയിൽ പങ്കെടുക്കും. 11-ാമത് വാർഷിക ആഗോള സമ്മേളനത്തിൽ അതിഥികളായി തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു.
മദീനത്ത് ജുമൈറയിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുന്ന 25-ലധികം ലോകനേതാക്കളും രാഷ്ട്രത്തലവന്മാരും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സമ്മേളനത്തിൽ പങ്കാളികളാകും. ബുധനാഴ്ച രാത്രിയാണ് ഉച്ചകോടിയുടെ അജണ്ട പ്രഖ്യാപിച്ചത്. ഫെബ്രുവരി 12 മുതൽ 14 വരെ നടക്കുന്ന ഈ വർഷത്തെ ഉച്ചകോടിയിൽ പൊതു-സ്വകാര്യ മേഖലകളിൽ നിന്നുള്ള 4,000-ത്തിലധികം പ്രതിനിധികൾ പങ്കെടുക്കും, യുഎൻ, ലോകബാങ്ക്, ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട് തുടങ്ങിയ 80 അന്തർദേശീയ, പ്രാദേശിക, അന്തർസർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ളവരും പങ്കാളികളാകും.
ലോകാരോഗ്യ സംഘടന, ഇൻ്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി, അറബ് ലീഗ് എന്നീ മേഖലയിൽ നിന്നുള്ള വിദഗ്ധരും സമ്മേളനത്തിൽ പങ്കാളികളാകും.
ഉച്ചകോടിയുടെ മൂന്നാമത്തെയും അവസാനത്തെയും ദിവസത്തെ ഹൈലൈറ്റുകളിൽ ജിയോ-ടെക്‌നോളജി ആൻഡ് പോളിസി ഫോറവും മറ്റൊന്ന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും അവതരിപ്പിക്കും. എഐ വെല്ലുവിളികളും അവസരങ്ങളും മുതൽ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയും ഡീകാർബണൈസേഷനും വരെ സമ്മേളനത്തിൽ ചർച്ചയാകും.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് ഉച്ചകോടിക്കിടെ പ്രധാന സെമിനാറിൽ സംസാരിക്കും. ദുബായ് കൾച്ചർ ആൻ്റ് ആർട്‌സ് അതോറിറ്റി ചെയർമാനും വൈസ് പ്രസിഡൻ്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിൻ്റെ മകളുമായ ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ക്രിയേറ്റീവ് വ്യവസായങ്ങൾക്കായുള്ള പുതിയ സർക്കാർ കാഴ്ചപ്പാടിനെക്കുറിച്ചുള്ള സെമിനാറിൽ പങ്കെടുക്കും.
ഫെബ്രുവരി 14 ന് നടക്കുന്ന പാനലുകളിൽ ബഹിരാകാശം, വിദ്യാഭ്യാസം, ആഗോള ആരോഗ്യം എന്നിവയുടെ ഭാവിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സെമിനാറുകളും ചർച്ചകളും നടക്കും.
+ There are no comments
Add yours