ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിനെതിരെ, ശക്തമായ തിരിച്ചടിക്ക് ഒരുങ്ങുകയാണ് ഇന്ത്യ. പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വൻ ആക്രമണം ഇന്ത്യ നടത്തുമെന്നാണ് ഇന്ത്യൻ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനായി അതിർത്തി കടന്നുള്ള ഏതൊരു ആക്രമണത്തിനും ഇന്ത്യൻ സൈന്യം തയ്യാറാകുമെന്നാണ്, പാക്കിസ്ഥാനും ഭയക്കുന്നത്.
അതിർത്തി ഗ്രാമങ്ങളിൽ നിന്നും ഇതിനകം തന്നെ പാക്കിസ്ഥാൻ ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. ഏത് ഭീകര സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നത് ഇന്ത്യയ്ക്ക് മനസ്സിലായിട്ടുണ്ടെങ്കിലും, ഈ കൂട്ടക്കുരുതി പാക്കിസ്ഥാൻ സൈനിക നേതൃത്വത്തിന്റെ ആസൂത്രണത്തിൽ നടന്നതായതിനാൽ, പാക്ക് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണമുണ്ടാകുമോ എന്നാണ്, ഏവരും ഒറ്റു നോക്കുന്നത്.
പഹൽഗാമിലെ ഭീകരാക്രമണത്തിൽ ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ് മേധാവി സജാദ് ലോൺ ദുഃഖം രേഖപ്പെടുത്തുകയും അത് കശ്മീരികളുടെ സ്വത്വത്തിനു നേരെയുള്ള ആക്രമണമാണെന്ന് പറയുകയും ചെയ്തു.
ഭീകരാക്രമണത്തെ തുടർന്ന് ബുധനാഴ്ച അദ്ദേഹം ഒരു പ്രതിഷേധ മാർച്ച് നടത്തുകയും കശ്മീരിലെ ജനങ്ങൾ മുഴുവൻ “രക്തക്കണ്ണീർ പൊഴിക്കുകയാണെന്നും” കൂട്ടിച്ചേർത്തു.
മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, കൊലപാതകങ്ങൾ “അഗാധമായി ഖേദകരമാണ്” എന്നും “കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും ഗുരുതരമായ” ആക്രമണമാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

“ഇന്ന് കശ്മീരിലെ എല്ലാവരും രക്തക്കണ്ണീർ പൊഴിക്കുന്നു. ഈ വിനോദസഞ്ചാരികൾ ഞങ്ങളുടെ ഹൃദയത്തിന്റെ ഭാഗമായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
നോർത്തേൺ കമാൻഡ് ഉൾപ്പെടെയുള്ള വിവിധ സേനാ സംവിധാനങ്ങൾ എന്തിനും തയ്യാറായാണ് നിലയുറപ്പിച്ചിരിക്കുന്നത്. കരസേനക്ക് പുറമെ, നാവിക, വ്യോമ സേനകളും നിർദ്ദേശത്തിനായി കാത്തിരിക്കുന്ന സാഹചര്യമാണുള്ളത്. ആക്രമണത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കി പാക്കിസ്ഥാൻ രംഗത്ത് വന്നിട്ടുണ്ടെങ്കിലും ഈ വാദത്തെ തള്ളിക്കളയുകയാണ് ഇന്ത്യ ചെയ്തിരിക്കുന്നത്. പാക്ക് സൈന്യവും ഐ.എസ്.ഐയും പ്ലാൻ ചെയ്ത് ഭീകരരിലൂടെ നടപ്പാക്കിയ ക്രൂരകൃത്യമാണ് കശ്മീരിൽ നടന്നത് എന്നാണ്, ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ വിലയിരുത്തുന്നത്.
പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ദി റെസിസ്റ്റൻസ് ഫ്രണ്ട് എന്ന ടിആർഎഫ്, പാകിസ്ഥാൻ ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ നിഴൽ ഗ്രൂപ്പെന്നാണ് ഇന്ത്യൻ ഏജൻസികൾ പറയുന്നത്. ടിആർഎഫ് അംഗങ്ങൾ ജമ്മുവിലെ കിഷ്ത്വാറിൽ നിന്ന് കടന്ന്, ദക്ഷിണ കശ്മീരിലെ കൊക്കർനാഗ് വഴി ബൈസരനിൽ എത്തിയിരിക്കാനാണ് സാധ്യതയെന്നും ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. ഇതിനിടെ രണ്ട് കൊടും ഭീകരരെ സൈന്യം വെടിവച്ച് കൊന്നിട്ടുണ്ട്. മേഖലയിൽ ഇപ്പോഴും ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.
+ There are no comments
Add yours