അബുദാബി : യു.എ.ഇ.യും ഇന്ത്യയും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസത്തിന് തുടക്കമായി. ഈമാസം 15 വരെ രാജസ്ഥാനിലെ മഹാജനിലാണ് ഡെസേർട്ട് സൈക്ലോൺ എന്ന പേരിൽ സൈനികാഭ്യാസം നടക്കുന്നത്. 45 പേരടങ്ങുന്ന ലാൻഡ് ഫോഴ്‌സ് സംഘമാണ് യു.എ.ഇയിൽനിന്ന് പങ്കെടുക്കുന്നത്.
സായിദ് ഫസ്റ്റ് ബ്രിഗേഡിലെ സൈനികരാണ് യു.എ.ഇ. സംഘത്തെ പ്രതിനിധാനംചെയ്യുന്നത്. ഡെസേർട്ട് സൈക്ലോൺ അഭ്യാസം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ദൃഢമാക്കും. സൈനികാഭ്യാസവേളയിൽ ഇന്ത്യയുടെയും യു.എ.ഇ.യുടെയും സൈന്യങ്ങൾ അറിവുകളും അനുഭവങ്ങളും പങ്കിടും. താർ പ്രദേശത്താണ് പ്രധാനമായും അഭ്യാസം നടക്കുന്നത്. സഹകരിച്ചുള്ള സൈനിക ഇടപെടൽ ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള പ്രതിരോധബന്ധം ശക്തിപ്പെടുത്തുകയും പ്രാദേശികസമാധാനവും സുരക്ഷയും പരിപോഷിപ്പിക്കുകയും ചെയ്യും.
1972-ലാണ് ഇന്ത്യയും യു.എ.ഇ.യും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ചത്. 1972-ൽ യു.എ.ഇ. ഡൽഹിയിൽ എംബസി തുറന്നപ്പോൾ അടുത്തവർഷംതന്നെ ഇന്ത്യ അബുദാബിയിൽ എംബസി തുറന്നു. ഇതുവഴി ഇരുരാജ്യങ്ങളും തമ്മിൽ പുതിയ ബന്ധങ്ങൾക്ക് തുടക്കമിട്ടു. ഈവർഷമാദ്യം ഇന്ത്യയും യു.എ.ഇ.യും തമ്മിൽ സാഈദ് തൽവാർ എന്നപേരിൽ സംയുക്ത സൈനികാഭ്യാസം നടന്നിരുന്നു. ഇതിൽ നാവികസേനയുടെ രണ്ട് കപ്പലുകൾ പങ്കെടുത്തു.
+ There are no comments
Add yours