പഹൽഗാം ഭീകരാക്രമണത്തിന് പാകിസ്താന് തിരിച്ചടി നൽകി ഇന്ത്യ. ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട സൈനിക ആക്രമണത്തിൽ പാക് അധീന കശ്മീരിലെ ഒൻപത് ഭീകര കേന്ദ്രങ്ങൾ തകർത്താണ് ഇന്ത്യയുടെ തിരിച്ചടി. പാകിസ്ഥാന്റെ ഒരു യുദ്ധവിമാനം ഇന്ത്യൻ സേന വെടിവെച്ചിട്ടതായി റിപ്പോർട്ട്.
പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി സൈന്യം. ‘നീതി നടപ്പാക്കി, ജയ്ഹിന്ദ്’..എന്നാണ് സൈന്യം എക്സിൽ കുറിച്ചത്. ‘ തിരിച്ചടിക്കാൻ തയ്യാർ, ജയിക്കാൻ പരിശീലിച്ചവർ’ എന്ന തലക്കെട്ടിൽ മറ്റൊരു വീഡിയോയും സൈന്യം പങ്ക് വെച്ചിട്ടുണ്ട്. കര, വ്യോമസേനകൾ സംയുക്തമായിട്ടായിരുന്നു ആക്രമണം നടത്തിയത്. ആക്രമണം ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമെന്ന് സേന വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യ നടത്തിയ ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടതായി പാകിസ്താൻ. 35 പേർക്ക് പരിക്കേറ്റതായും പാക് സൈന്യത്തിന്റെ പബ്ലിക് റിലേഷൻസ് വിഭാഗമായ ഇന്റർ സർവീസ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ അഹമ്മദ് ഷരീഫ് പറഞ്ഞു. രണ്ടു പേരെ കാണാതായതായും പാക് ഐടി മന്ത്രിക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ അഹമ്മദ് ഷരീഫ് അറിയിച്ചു. പാകിസ്താനിലെ എട്ട് പ്രദേശങ്ങളിലായി ഇന്ത്യ 24 ആക്രമണങ്ങൾ നടത്തിയതായി പാകിസ്താൻ ആരോപിച്ചു.
ഓപ്പറേഷൻ സിന്ദൂറിലൂടെ ജയ്ഷെ, ലഷ്‌കർ താവളങ്ങളാണ് ഇന്ത്യൻ സേന തകർത്തത്. സൈന്യം തകർത്ത ബാവൽപൂരിലെ ജയ്ഷെ കേന്ദ്രം കൊടുംഭീകരൻ മസൂദ് അസറിന്റെ പ്രധാന ഒളിത്താവളമാണ്. മുദ്രികെയിലെ ലഷ്‌കർ കേന്ദ്രങ്ങളിലും ആക്രമണം നടത്തി. മുദ്രികെ ഹാഫിസ് സയ്യിദിന്റെ കേന്ദ്രമാണ്. റഫാൽ വിമാനങ്ങളിൽ നിന്ന് മിസൈൽ തൊടുത്തായിരുന്നു ആക്രമണം. ഇന്ത്യയ്‌ക്കെതിരായ അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിൽ പ്രധാന പങ്കുവഹിക്കുന്ന രണ്ട് കേന്ദ്രങ്ങളാണ് ബാവൽപൂരിലും മുദ്രികെയിലുമുള്ളത്. ഇന്ത്യൻ സൈന്യത്തിന്റെ ലക്ഷ്യം കൊടും ഭീകരരുടെ കേന്ദ്രങ്ങളായതിനാലാണ് ഇരു കേന്ദ്രങ്ങളും തകർത്തത്.
പാകിസ്താനിലെ നാലിടത്തും പാക് അധീന കശ്മീരിലെ അഞ്ചിടങ്ങളിലുമായി ഒമ്പതിടങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഇന്ന് രാവിലെ 10-ന് ദേശീയ സുരക്ഷാ സമിതി (NSC) യോഗം വിളിച്ചിട്ടുണ്ട്. ഇന്ത്യൻ സൈനിക നടപടികളുടെ പശ്ചാത്തലത്തിൽ തലസ്ഥാനമായ ഇസ്ലാമാബാദിലെയും പഞ്ചാബ് പ്രവിശ്യയിലേയും സ്‌കൂളുകൾ അടയ്ക്കാനും നിർദേശം നൽകിയിട്ടുണ്ട്.
അതെസമയം, നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പിലും ഷെല്ലാക്രമണത്തിലും 3 സാധാരണക്കാർ കൊല്ലപ്പെട്ടു. പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലെയും ജെയ്‌ഷെ മുഹമ്മദിന്റെയും ലഷ്‌കർ-ഇ-തൊയ്ബയുടെയും ഭീകര പരിശീലന ക്യാംപുകളിൽ ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് വെടിവയ്പ്പ് ഉണ്ടായത്. പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഏഴ് പേർക്കു പരുക്കേറ്റതായും സൈന്യം അറിയിച്ചു.
+ There are no comments
Add yours