മസ്കറ്റ്: ഇന്ത്യൻ സവാളക്ക് വീണ്ടും കയറ്റുമതി നിരോധനം ഏർപ്പെടുത്തിയതോടെ ഒമാനിൽ സവാള വില ഉയരും. ഇന്ന് മുതൽ അടുത്ത മാർച്ച് 31വരെയാണ് സവാള കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. എന്നാൽ, കയറ്റുമതിക്കായി കപ്പലിലെത്തിയതോ ക്ലിയറൻസ് കഴിഞ്ഞതോ ആയ സവാളക്ക് നിയന്ത്രണം ബാധകമല്ല.
ഇന്ത്യയിൽനിന്ന് സവാള കയറ്റുമതിക്ക് നിയന്ത്രണം ഉണ്ടായിരുന്നെങ്കിലും രണ്ടാഴ്ച മുമ്പാണ് വീണ്ടും ബുക്കിങ്ങ് ആരംഭിച്ചത്. ഈ ബുക്കിങ് പ്രകാരമുള്ള ഇന്ത്യൻ സവാള കഴിഞ്ഞ ദിവസം ഒമാൻ തുറമുഖത്ത് എത്തിയിട്ടുണ്ട്. അതിനിടക്കാണ് വീണ്ടും കയറ്റുമതി നിയന്ത്രണം വരുന്നത്. രണ്ട് മാസം മുമ്പ് നിയന്ത്രണം ഉണ്ടായിരുന്നെങ്കിലും 40 ശതമാനം കയറ്റുമതി നികുതി അടക്കുന്നവർക്ക് കയറ്റി അയക്കാമായിരുന്നു. എന്നാൽ അടുത്ത നാല് മാസത്തേക്ക് പൂർണമായ കയറ്റുമതി നിയന്ത്രണമാണ് നടപ്പാക്കുന്നത്.
മാർച്ചിലെ ശക്താമയ മഴ കാരണം സൂക്ഷിച്ചുവെച്ചിരുന്ന സവാളയിൽ വെള്ളം കയറുകയും നശിച്ച് പോവുകയും ചെയ്തതാണ് ക്ഷാമം നേരിടാൻ കാരണം. ഇതോടെ ഇന്ത്യൻ മാർക്കറ്റിൽ സവാളക്ക് വില വർധിച്ചിരുന്നു. പല സ്ഥലങ്ങളിലും കിലോക്ക് 80 രൂപയിലധികമായിരുന്നു വില. ഇതോടെയാണ് നികുതി ചുമത്തി കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയത്.
+ There are no comments
Add yours