മോസ്കോ: ഗാസയിലെ പലസ്തീനുകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറാൻ പിന്തുണയുള്ള യെമൻ വിമത സംഘം വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുന്ന ചെങ്കടലിലൂടെ റഷ്യൻ, ചൈനീസ് കപ്പലുകൾ സുരക്ഷിതമായി കടത്തിവിടുമെന്ന് ഹൂതികൾ വാഗ്ധാനം ചെയ്യ്തു.
റഷ്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഹൂതി നേതാവ് മുഹമ്മദ് അൽ ബുഖൈത്തിയാണ് ഈ കാര്യമറിയിച്ചത്. റഷ്യയും ചൈനയും ഉൾപ്പെടെ മറ്റെല്ലാ രാജ്യങ്ങൾക്കും ചെങ്കടലിലൂടെയുള്ള കപ്പൽ ഗതാഗതം പ്രശ്നമല്ല. അത്തരം കപ്പലുകൾ സുരക്ഷിതമായി കടന്നുപോകുന്നത് ഉറപ്പാക്കുക എന്നത് ഞങ്ങളുടെ ബാധ്യതയാണ്. എന്നാൽ, ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകൾക്ക് നേരെ ആക്രമണം തുടരുമെന്നും അദ്ദേഹം തുറന്നടിച്ചു.
യാത്രയുടെ വഴി മാറ്റാനുള്ള ഹൂതികളുടെ നിർദ്ദേശം അവഗണിച്ച കപ്പലുകൾക്ക് നേരെയാണ് ഞങ്ങൾ ആക്രമണങ്ങൾ നടത്തിയത്. കപ്പൽ പിടിച്ചെടുക്കുകയോ തകർക്കുകയോ ചെയ്യുക എന്നത് ഞങ്ങളുടെ ലക്ഷ്യമല്ലായിരുന്നു. പക്ഷേ ഗാസയിലെ കൂട്ടക്കൊല അവസാനിപ്പിക്കാൻ ഇസ്രായേലിനെ സാമ്പത്തികമായി ബുദ്ധിമുട്ടിലാക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും അൽ ബുഖൈത്തി പറഞ്ഞു. ഇസ്രായേലി വ്യവസായിയുമായി ബന്ധമുള്ള വ്യാപാരക്കപ്പലായ ഗ്യാലക്സി ലീഡർ പിടിച്ചെടുത്തത് ആ രാജ്യവുമായി വ്യാപാരം നടത്തുന്നവർക്കുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
+ There are no comments
Add yours