ചെങ്കടലിൽ രൂപപ്പെട്ട പ്രതിസന്ധിക്ക് പിന്നാലെ ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുന്നു. ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണമാണ് ചെങ്കടൽ വഴിയുള്ള ചരക്ക് നീക്കം ദുഷ്കരമാക്കി മാറ്റിയത്. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചെങ്കടൽ വഴിയുള്ള എല്ലാ ചരക്ക് നീക്കങ്ങളും താൽക്കാലികമായി നിർത്തിവെക്കുമെന്ന് പ്രമുഖ എണ്ണക്കമ്പനിയായ ബി പി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എണ്ണ വില കുത്തനെ ഉയരാൻ തുടങ്ങിയത്.
നിലവിൽ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 20 സെൻറ് അഥവാ 0.3 ശതമാനം ഉയർന്ന് ബാരലിന് 79.85 ഡോളറിലെത്തി. യുഎസ് ഡബ്ല്യുടിഐ ക്രൂഡ് ഫ്യൂച്ചറുകൾ 24 സെന്റ് അഥവാ 0.3 ശതമാനം ഉയർന്ന് ബാരലിന് 74.35 ഡോളറിലും എത്തി നിൽക്കുകയാണ്. ലോക്സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ എണ്ണ വില കുറച്ചേക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ വില ഉയരാനാണ് സാധ്യത.
അതേസമയം, പ്രധാന ഷിപ്പിംഗ് സ്ഥാപനങ്ങൾ ചെങ്കടൽ വഴിയുള്ള യാത്ര പുനഃരാരംഭിക്കാൻ തുടങ്ങിയതോടെ ബുധനാഴ്ച വിലയിൽ ഏകദേശം 2 ശതമാനം ഇടിവുണ്ടായത് പ്രതീക്ഷ നൽകിയിട്ടുണ്ട്. നിരവധി പ്രമുഖ കപ്പൽ കമ്പനികൾ നിലവിൽ ചെങ്കടൽ വഴിയുള്ള യാത്രകൾ നിർത്തിവെച്ചിട്ടുണ്ട്. ഇത് ചരക്ക് നീക്കത്തിനുള്ള ചെലവ് വർധിപ്പിക്കുമെന്നും ആഗോളതലത്തിൽ വിലവർധന ബാധിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രകൃതി വാതക വിപണിയെയും ചെങ്കടൽ യാത്രാനിരോധനം ബാധിച്ചു. ഇതോടെ യൂറോപ്പിൽ പ്രകൃതി വാതക വിലയിൽ പത്ത് ശതമാനത്തോളം വർധനവ് ഉണ്ടായി.
ലോകത്തെ കടൽ ചരക്കുപാതയുടെ പ്രധാന വഴിയാണ് ചെങ്കടൽ. ഏഷ്യയിൽ നിന്ന് ചെങ്കടൽ വഴി സൂയസ് കനാലിലേക്കും അതുവഴി യൂറോപ്പിലേക്കുമുള്ള എളുപ്പവഴി ചരക്കു കപ്പലുകൾക്ക് വലിയ ആശ്വാസമാണ്. റഷ്യയിൽ നിന്ന് അടക്കമുള്ള കപ്പലുകൾ ഇന്ത്യയിലേക്ക് എത്തുന്നത് ഇത് വഴിയാണ്.
+ There are no comments
Add yours