സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഹീമിനായി കൈകോർത്ത് ജനകീയ സമിതികൾ; ഏപ്രിൽ 16ന് മുമ്പ് സമാഹരിക്കേണ്ടത് 29 കോടിയോളം രൂപ

1 min read
Spread the love

സൗദി: കഴിഞ്ഞ പതിനെട്ടു വർഷമായി സൗദി ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ ജീവൻ രക്ഷിക്കാനായി കൈകോർത്തിരിക്കുകയാണ് നാട്ടിലെ ജനകീയ സമിതികൾ. റഹീമിന്റെ വധശിക്ഷ ഒഴിവാക്കാൻ മുന്നിലുള്ള ഒരേയൊരു വഴി 34 കോടി രൂപ ഇന്ത്യൻ എംബസ്സിയിൽ കെട്ടി വയ്ക്കുക എന്നതാണ്.

15 വയസുള്ള സൗദി പൗരൻ അനസ് അൽശഹ്‌രി കൊല്ലപ്പെട്ട കേസിലാണ് അബ്ദുൽ റഹീമിനു സൗദി കോടതി വധശിക്ഷ വിധിച്ചത്. ഏപ്രിൽ 16ന് അബ്ദുൽ റഹീമിന്റെ വധശിക്ഷ നടപ്പാക്കുമെന്നാണ് സൗദി അറിയിച്ചിട്ടുള്ളത്. അതിനുമുമ്പ് ബ്ലഡ് മണിയായ 34 കോടി രൂപ നൽകിയാലേ മോചനം സാധ്യമാകൂ.

റഹീമിന്റെ ജീവനും ജീവിതവും തിരിച്ചുപിടിക്കാൻ നെട്ടോട്ടത്തിലാണു വീട്ടുകാരും നാട്ടുകാരുൾപ്പെടെയുള്ള സുമനസുകൾ. എന്നാൽ ഇനിയും വേണം 29 കോടിയോളം രൂപ. അബ്ദുൽ റഹീമിന്റെ മോചനത്തിനുള്ള തുക സമാഹരിക്കാനായി വ്യവസായി ബോബി ചെമ്മണ്ണൂർ തിരുവനന്തപുരം മുതൽ കാസർകോട് വരെ യാചകയാത്ര ആരംഭിച്ചിട്ടുണ്ട്. ഇതിൽനിന്നു ലഭിക്കുന്ന തുക ജനകീയ സമിതിക്കു കൈമാറും.

ശിക്ഷ നടപ്പാക്കുന്ന തീയതി നീട്ടിക്കിട്ടാനായി ഇന്ത്യൻ എംബസി മുഖേന സൗദി അറേബ്യയോട് അപേക്ഷിച്ചിട്ടുണ്ട്. ഇതുവരെ ലഭിച്ച തുകയുടെ വിവരങ്ങളടക്കം മരിച്ച കുട്ടിയുടെ വീട്ടുകാരെ ബോധ്യപ്പെടുത്തി കുറച്ചുകൂടി സാവകാശം അനുവദിക്കണമെന്ന് അഭ്യർത്ഥിക്കാനാണ് നീക്കം.

2006 ഡിസംബറിലായിരുന്നു അനസിന്റെ മരണം. ഡ്രൈവർ ജോലിക്കായി അബ്ദുൽ റഹീം റിയാദിലെത്തി 28ാമത്തെ ദിവസമായിരുന്നു ഇത്. റഹീമിന്റെ സ്പോൺസറായ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാൻ അൽശഹ്‌രിയുടെ മകനാണ് അനസ്. ചലനശേഷിയില്ലാത്ത അനസിനെ ശുശ്രൂഷിക്കലായിരുന്നു അബ്ദുൽ റഹീമിന്റെ പ്രധാന ജോലി. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിനു ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്. അനസുമായി ഹൈപ്പർമാർക്കറ്റിലേക്ക് വാഹനത്തിൽ പോകുന്നതിനിടെ ട്രാഫിക് സിഗ്നൽ ലംഘിച്ചു പോകണമെന്ന അനസിന്റെ ആവശ്യം നിരസിച്ചതിന്റെ പേരിൽ റഹീമുമായി കുട്ടി വഴക്കിട്ടു.

പിൻസീറ്റിലിരുന്ന കുട്ടിയെ കാര്യം പറഞ്ഞു മനസിലാക്കാൻ തിരിഞ്ഞപ്പോൾ പലതവണ അബ്ദുൽ റഹീമിന്റെ മുഖത്ത് തുപ്പി. തടയാൻ ശ്രമിച്ചപ്പോൾ അബ്ദുൽ റഹീമിന്റെ കൈ അബദ്ധത്തിൽ അനസിന്റെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന ജീവൻരക്ഷാ ഉപകരണത്തിൽ തട്ടി. ഇതോടെ കുട്ടി ബോധരഹിതനായി.

ഏറെനേരം അനസിന്റെ ശബ്ദം കേൾക്കാതിരുന്നപ്പോൾ സംശയം തോന്നി നോക്കിയപ്പോഴാണു ചലനമില്ലാതെ കിടക്കുന്നതു കണ്ടത്. ഇതോടെ ഭയന്നുപോയ അബ്ദുൽ റഹീം സൗദിയിൽത്തന്നെ ജോലി ചെയ്തിരുന്ന മാതൃസഹോദര പുത്രൻ മുഹമ്മദ് നസീറിനെ വിളിച്ചു വിവരം പറഞ്ഞു. പിന്നീട് ഇരുവരും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്നു നടന്ന വിചാരണയിലാണ് അബ്ദുൽ റഹീമിനു വധശിക്ഷയും നസീറിനു പത്തുവർഷം തടവും കോടതി വിധിച്ചത്.

ഏറെക്കാലത്തെ അപേക്ഷയ്ക്കുശേഷമാണ് 15 മില്യൺ റിയാൽ (34 കോടി രൂപ) ബ്ലഡ് മണിയായി നൽകിയാൽ അബ്ദുൽ റഹീമിന് മാപ്പ് നൽകാമെന്ന് അനസിന്റെ കുടുംബം അറിയിച്ചത്.

തുടർന്നാണ് കേരള സർക്കാർ ഉൽപ്പെടെ ഇടപ്പെട്ട് റഹീമിന്റെ മോചനത്തിനായുള്ള ശ്രമങ്ങൾ ആരംഭിച്ചത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും രക്ഷാധികാരികളായ എംപി അബ്ദുൽ റഹീം ലീഗൽ അസിസ്റ്റന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അബ്ദുൽ റഹീമിന്റെ മോചനത്തിനു വേണ്ടിയുള്ള തുക സമാഹരിക്കുന്നത്. ഇതിനായി ഫെഡറൽ ബാങ്ക്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൗണ്ട് വിവരങ്ങൾ    

MP ABDUL RAHIM LEGAL ASSISTANCE COMMITTEE
A/C NO. 074905001625
IFSC CODE ICIC0000749
BRANCH ;ICCI MALAPURAM


G-PAY
9567483832
9072050881
8921043686


PHONE PAY
9745050466

You May Also Like

More From Author

+ There are no comments

Add yours