ദോഹ: ഏഷ്യൻ കപ്പ് ഫുട്ബോളിനെ വരവേൽക്കാനൊരുങ്ങി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. ലോകകപ്പിന്റെ സമാനമായ സജ്ജീകരണങ്ങളൊരുക്കിയാണ് ഹമദ് വിമാനത്താവളം ഏഷ്യൻ കപ്പിനൊരുങ്ങിയിരിക്കുന്നത്.
ലോകകപ്പിന് കൊടിയിറങ്ങി ഒരുവർഷം തികഞ്ഞതിനു പിന്നാലെയാണ് ഖത്തറിൽ വൻകരയിലെ ഫുട്ബോൾ കരുത്തർ സമ്മേളിക്കുന്നത്. 20 ലക്ഷത്തോളം കാണികൾക്ക് ആതിഥ്യമൊരുക്കിയ ലോകകപ്പിലെ അനുഭവ സമ്പത്ത് ഏഷ്യൻ കപ്പിന്റെ തയാറെടുപ്പ് എളുപ്പമാക്കും. വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന കാണികൾക്ക് സ്റ്റേഡിയങ്ങളിലേക്കും മെട്രോ സ്റ്റേഷൻ, മുശൈരിബ് ഡൗൺടൗണിലെ മെയിൻ മീഡിയ സെന്റർ, ദോഹ എക്സ്പോ വേദി തുടങ്ങി നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലേക്കും യാത്രാസൗകര്യങ്ങളുമുണ്ട്.
വിമാനത്താവളത്തിൽ വേഗത്തിൽ നടപടി പൂർത്തിയാക്കാനും എളുപ്പത്തിൽ സ്റ്റേഡിയങ്ങളിലേക്ക് യാത്രയൊരുക്കാനുമുള്ള സൗകര്യങ്ങളും ലഭ്യമാകും. വിദേശ വിനിമയ സേവനം, ഭക്ഷ്യ-ബിവറേജ് സൗകര്യങ്ങൾ, സ്റ്റോറുകൾ, എ.ടി.എം, ലോക്കൽ മൊബൈൽ സിംകാർഡുകൾ തുടങ്ങി യാത്രക്കാർക്ക് ആവശ്യമുള്ളതെല്ലാം വിമാനത്താവളത്തിൽ ലഭ്യമാകും.
എട്ടു മണിക്കൂറിൽ അധികം ദോഹയിൽ ചെലവഴിക്കുന്ന ട്രാൻസിറ്റ് യാത്രികർക്ക് ഖത്തർ എയർവേസിന്റെ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്പനിയായ ഡിസ്കവർ ഖത്തർ വഴി സിറ്റി ടൂറിനും സൗകര്യമുണ്ട്. ഏഷ്യൻ കപ്പ് വേളയിൽ നഗരത്തിന്റെ കളിയാവേശം യാത്രകാർക്ക് അനുഭവിച്ചറിയാൻ ഇതുവഴി സൗകര്യം ലഭിക്കും.
+ There are no comments
Add yours