റിയാദ്: സൗദി അറേബ്യ വൻ പദ്ധതിക്ക് ഒരുങ്ങുന്നു. എണ്ണ വരുമാനത്തിന് പുറമെ മറ്റു ആദായ മാർഗങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം. ഒപ്പം ലക്ഷക്കണക്കിന് ജോലി അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന പദ്ധതിയാണ് ഒരുക്കുന്നത്. വിദേശ കമ്പനികളെ സൗദിയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ഭരണകൂടം. സൗദി അറേബ്യ ആസ്ഥാനമായുള്ള കമ്പനികൾക്ക് മാത്രമാണ് പുതിയ ഇളവ് ലഭിക്കുക.
അടിസ്ഥാന സൗകര്യ മേഖലയിലും മറ്റും കോടികളുടെ നിക്ഷേപം നടത്തുന്ന രാജ്യമാണ് സൗദി അറേബ്യ. ഇവിടെ നടക്കുന്ന മിക്ക പ്രവൃത്തികൾക്കും ചുക്കാൻ പിടിക്കുന്നത് വിദേശ കമ്പനികളാണ്. എന്നാൽ വിദേശ രാജ്യങ്ങൾ കേന്ദ്രമായുള്ള കമ്പനികൾക്ക് സൗദിയുടെ കരാറുകൾ ലഭിക്കുന്നത് വൈകാതെ നിർത്തിവച്ചേക്കും. ഈ സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
വിദേശ കമ്പനികളുടെ മേഖലാ ആസ്ഥാനം സൗദി അറേബ്യയിൽ സ്ഥാപിക്കൂ എന്നാണ് സൗദിയുടെ പുതിയ ആവശ്യം. ഇത്തരം കമ്പനികൾക്ക് വലിയ തോതിൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഭരണകൂടം. കോർപറേറ്റ് ആദായ നികുതിയിൽ 30 വർഷത്തേക്കുള്ള ഇളവ് ഉൾപ്പെടെയാണ് പ്രഖ്യാപനം. ഇത്രയും ഇളവ് ലഭിക്കുമെന്ന് ഉറപ്പായാൽ മിക്ക കമ്പനികളും പശ്ചിമേഷ്യയിലെ ആസ്ഥാനം സൗദിയിലേക്ക് മാറ്റിയേക്കും.
മേഖലാ ആസ്ഥാനം സൗദിയിൽ സ്ഥാപിച്ചിട്ടുള്ള കമ്പനികൾക്ക് മാത്രമേ സൗദിയിലെ കരാറുകൾ നൽകൂ എന്ന് 2021 ഫെബ്രുവരിയിൽ സൗദി പ്രഖ്യാപിച്ചിരുന്നു. 2024 ജനുവരി ഒന്ന് മുതൽ ഈ പദ്ധതി നടപ്പാക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. കൂടുതൽ വരുമാന മാർഗം കണ്ടെത്തണമെന്ന കിരീടവകാശി മുഹമ്മദ് ബിൻ സൽമാന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്.
കൂടുതൽ കമ്പനികൾ സൗദി അറേബ്യയിലേക്ക് ആസ്ഥാനം മാറ്റുന്നത് ജിസിസി രാജ്യമായ യുഎഇക്ക് ക്ഷീണമായേക്കും. കാരണം, പല ലോകോത്തര കമ്പനികളുടെയും മേഖലാ ആസ്ഥാനം ദുബായ് ആണ്. സൗദിയുടെ പുതിയ പ്രഖ്യാപനത്തോടെ ഇതിൽ മാറ്റം വന്നേക്കും. സൗദി അറേബ്യയിലെ യുവജനങ്ങൾക്ക് കൂടുതൽ തൊഴിൽ അവസരം ഒരുക്കുക എന്ന ലക്ഷ്യവും ഇതിന് പുറകിലുണ്ട്
+ There are no comments
Add yours