ദോഹ: ഗാസയിൽ വെടിനിർത്തലുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ഖത്തർ പ്രധാനമന്ത്രി അമേരിക്കയിലെത്തി. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി അദ്ദേഹം ചർച്ച നടത്തി. അറബ് – ഇസ്ലാമിക് ഉച്ചകോടിയുടെ തീരുമാനപ്രകാരം രൂപീകരിച്ച മന്ത്രിതല സമിതിയുടെ ഭാഗമായാണ് ഖത്തർ പ്രധാനമന്ത്രി അമേരിക്കയിലെത്തിയത്. പശ്ചിമേഷ്യയുടെ വിഷയത്തിൽ ശാശ്വത പരിഹാരം ലക്ഷ്യമിട്ട് ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ സന്ദർശനം നടത്തിയ ശേഷമാണ് സമിതി അമേരിക്കയിലെത്തിയത്.
പലസ്തീൻ ജനതയ്ക്ക് മനുഷ്യാവകാശങ്ങൾ ഉറപ്പാക്കാനും യുദ്ധം അവസാനിപ്പിക്കാനും അന്താരാഷ്ട്ര തലത്തിൽ അഭിപ്രായ സമന്വയമുണ്ടാക്കുകയാണ് ലക്ഷ്യം. ഗാസയിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനിയും അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയും വെടിനിർത്തൽ സാധ്യതകളും ചർച്ച ചെയ്തു.
വെടിനിർത്തലിന് പിന്നാലെയുണ്ടായ ഇസ്രായേലിന്റെ രൂക്ഷമായ ആക്രമണം മധ്യസ്ഥ ചർച്ചകൾ സങ്കീർണമാക്കുകയും- ഗാസയിലെ ദുരിതം കൂട്ടുകയും ചെയ്തതായി ഖത്തർ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗാസയിലേക്ക് സഹായമെത്തിക്കാൻ സ്ഥിരമായ സംവിധാനമുണ്ടാകണമെന്നും ഖത്തർ ആവശ്യപ്പെട്ടു
+ There are no comments
Add yours