ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദ യാത്ര പോയ ഇന്ത്യൻ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് മരിച്ച ആറ് പേരിൽ അഞ്ചും മലയാളികൾ. പാലക്കാട് കോങ്ങാട് മണ്ണൂർ പുത്തൻപുര രാധാകൃഷ്ണന്റെ മകൾ റിയ ആൻ (41), മകൾ ടൈറ (എട്ട്), തൃശൂർ ജില്ലയിൽ നിന്നുള്ള ജസ്ന കുറ്റിക്കാട്ടുചാലിൽ (29), മകൾ റൂഹി മെഹ്റിൻ (ഒന്നര മാസം), തിരുവല്ല സ്വദേശിനിയായ ഗീത ഷോജി ഐസക് (58) എന്നിവരാണ് മരിച്ചത്. അപകടത്തിൽ 23 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ പ്രദേശത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരുടെ പരുക്ക് സാരമാണ്.
ജൂൺ ആറിന് ബലിപെരുന്നാൾ ദിനത്തിൽ ഖത്വറിൽ നിന്ന് കെനിയയിലേക്ക് പോയ 28 പേർ അടങ്ങിയ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വെച്ച് നിയന്ത്രണം നഷ്ടമായി താഴ്ചയിലേക്ക് മറിയുകയായിരുന്നു. മലയാളികളും കർണാടക സ്വദേശികളും ഗോവൻ സ്വദേശികളുമാണ് സംഘത്തിലുണ്ടായത്. മസായി മാരാ നാഷണൽ പാർക്കിൽ നിന്ന് ന്യാഹുരൂരുവിലേക്കും അവിടെ നിന്ന് നാകുരുവിലേക്കുമുള്ള യാത്രയിലായിരുന്നു വിനോദസഞ്ചാരികൾ.
പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ട് നാലോടെയാണ് അപകടം. ശക്തമായ മഴയിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി മരത്തിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയുമായിരുന്നുവെന്ന് കെനിയൻ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. ബസ് ഏകദേശം പത്ത് മീറ്റർ താഴ്ചയുള്ള കൊക്കയിലേക്കാണ് മറിഞ്ഞത്. ബസിൻറെ മേൽകൂരകൾ തകർന്ന നിലയിലാണ് താഴെ പതിച്ചത്.
+ There are no comments
Add yours