റിയാദ്: സ്വദേശിവത്കരണ, വനിതാവത്കരണ നയങ്ങൾ പിന്തുടർന്നതിലൂടെ സൗദി അറേബ്യയിൽ സ്വദേശി ജീവനക്കാരുടെയും വിദേശികളുടെയും വേതനം വീണ്ടും വർധിച്ചതായി സർക്കാർ രേഖകൾ. സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ശമ്പളം ഉയർന്നിട്ടുണ്ട്.
2023 വർഷത്തിന്റെ മൂന്നാംപാദം അവസാനിക്കുന്നത് വരെയുള്ള കണക്കനുസരിച്ച് സർക്കാർ, സ്വകാര്യ മേഖലകളിലെ സൗദി സ്ത്രീകളുടെ ശരാശരി പ്രതിമാസ ശമ്പളം 6280 റിയാൽ (1,39,243 രൂപ) ആണ്. പുരുഷന്മാരുടെ ശരാശരി പ്രതിമാസ ശമ്പളം 9872 റിയാൽ (2,18,896 രൂപ) എത്തിനിൽക്കുന്നു.
സർക്കാർ മേഖലയിൽ ജോലിചെയ്യുന്ന സൗദി പുരുഷന്മാരുടെ ആകെ എണ്ണം 2,95,846 ആയി വർധിച്ചു. ഇവരുടെ മൊത്തം പ്രതിമാസ ശമ്പളത്തിന്റെ മൂല്യം ഏകദേശം 4.16 ബില്യൺ റിയാൽ ആണ്. സർക്കാർ മേഖലയിൽ ജോലിചെയ്യുന്ന സൗദി സ്ത്രീകളുടെ എണ്ണം 1,27,575 ആയി ഉയർന്നു. വനിതകളുടെ മൊത്തം ശമ്പളം 1.64 ബില്യൺ റിയാലാണ്. അതേസമയം, പ്രവാസി തൊഴിലാളികളിൽ ശരാശരി ശമ്പളത്തിന്റെ കാര്യത്തിൽ പുരുഷൻമാരേക്കാൾ മുന്നിലാണ് സ്ത്രീകൾ. സർക്കാർ മേഖലയിലെ സൗദി ഇതര വനിതാ ജീവനക്കാരുടെ എണ്ണം ഏകദേശം 39,866 ആയി. അവരുടെ മൊത്തം ശമ്പളം ഏകദേശം 359.91 ദശലക്ഷം റിയാൽ ആണ്. ഇതനുസരിച്ച് സർക്കാർ മേഖലയിലെ സ്ത്രീകളുടെ ശരാശരി ശമ്പളം ഏകദേശം 9028 റിയാലായി.
രാജ്യത്തെ സർക്കാർ മേഖലയിൽ 73,365 വിദേശി പുരുഷ ജീവനക്കാരുണ്ട്. ഇവർക്ക് ശമ്പള ഇനത്തിൽ ലഭിക്കുന്നത് 523.83 ദശലക്ഷം റിയാലാണ്. സർക്കാർ മേഖലയിലെ സൗദി ഇതര ജീവനക്കാരന്റെ ശരാശരി ശമ്പളം 7140 റിയാലായി വർധിച്ചെന്നും ഇത് വ്യക്തമാക്കുന്നു.
+ There are no comments
Add yours