ദോഹ: വർഷങ്ങൾ നീണ്ട യാത്രകളിൽ നാടായ നാടെല്ലാം ചുറ്റിയടിച്ച്, ഖത്തറിൻറെ കടൽ പൈതൃകവും സംസ്കാരവുമെല്ലാം വിളിച്ചോതി, ലോകകപ്പ് ഫുട്ബാളിൻറെ പ്രചാരണവും നടത്തിയ ‘ഫതഹ് അൽ ഖൈർ’ പായക്കപ്പൽ നങ്കൂരമിട്ടു. ഇനി ഓൾഡ് ദോഹ തുറമുഖത്ത് സന്ദർശകർക്ക് കാണാനും ചിത്രങ്ങൾ പകർത്താനുമുള്ള ചരിത്ര സ്മാരകമായി ‘ഫതഹ് അൽ ഖൈർ’ ഉണ്ടാകും.
കഴിഞ്ഞ ദിവസമാണ് കതാറ കൾചറൽ വില്ലേജിൻറെ നേതൃത്വത്തിൽ ഓൾഡ് ദോഹ തുറമുഖത്ത് ബോട്ടിനെ വരവേറ്റത്.സ്പെയിനിലെ ബാഴ്സലോണയിൽ നിന്നെത്തിയാണ് ബോട്ട് അതിൻറെ അവസാന യാത്ര പൂർത്തിയാക്കിയത്.
കടൽയാത്രയുടെ ആദ്യകാല രൂപമായി പായക്കപ്പൽ മാതൃകയിൽ നിർമിച്ച ഫതഹ് അൽ ഖൈർ 2013ലാണ് ആദ്യമായി നീറ്റിലിറങ്ങുന്നത്. വിവിധ ജി.സി.സി തുറമുഖങ്ങളിലൂടെയായിരുന്ന യാത്ര. പിന്നീട്, 2015ൽ ഇന്ത്യയിലേക്ക് മാസങ്ങൾ നീണ്ട യാത്ര നടത്തി ഫതഹ് അൽ ഖൈർ ശ്രദ്ധേയമായി.
2017ൽ ഒമാൻ, കുവൈത്ത്, 2019ൽ യൂറോപ്പിലെ വിവിധ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന യാത്രകളും നടത്തി. ഗ്രീസ്, അൽബേനിയ, ക്രൊയേഷ്യ, മാൾട്ട രാജ്യങ്ങളുടെ തുറമുഖങ്ങൾ സഞ്ചരിച്ചായിരുന്നു ഈ സഞ്ചാരം. 2022 ജൂലൈ മാസത്തിലായിരുന്നു പായക്കപ്പൽ അഞ്ചാം യാത്രക്കായി പുറപ്പെട്ടത്.
ഇറ്റലി, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ വിവിധ രാജ്യങ്ങളിലെ പത്തോളം തുറമുഖങ്ങൾ സന്ദർശിച്ച് ഖത്തറിലെ സംസ്കാരവും ജീവിതവുമെല്ലാം പരിചയപ്പെടുത്തിയായിരുന്നു ലോകകപ്പ് ഫുട്ബാളിൻറെ പ്രചാരണ യാത്ര. വിവിധ രാജ്യങ്ങളിൽ നയതന്ത്ര തലത്തിൽതന്നെ സ്വീകരണം നൽകി വരവേറ്റു.
ഇപ്പോൾ പത്തുവർഷത്തിനുള്ളിൽ അഞ്ച് ലോക പര്യടനങ്ങൾ പൂർത്തിയാക്കിയാണ് ഖത്തറിൻറെ കടൽ പാരമ്പര്യവും ചരിത്രവുമെല്ലാം പേറുന്ന പായക്കപ്പൽ നങ്കൂരമിടുന്നത്.
+ There are no comments
Add yours