ഉമ്മുൽ ഖുവൈനിലെ വ്യവസായ മേഖലയിലെ വൻ തീപിടുത്തത്തിൽ ഒരു ഫാക്ടറി പൂർണ്ണമായും കത്തിനശിച്ചു. സംഭവത്തിൽ ആളപായമില്ലെന്ന് യു.എ.ക്യൂ സിവിൽ ഡിഫൻസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഡോ. ജാസിം മുഹമ്മദ് അൽ മർസൂഖി അറിയിച്ചു. സിവിൽ ഡിഫൻസ് ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയും സമീപത്തെ കെട്ടിടങ്ങളിലേക്ക് പടരുന്നത് തടയുകയും ചെയ്തു.
എമിറേറ്റിലെ സിവിൽ ഡിഫൻസ് വകുപ്പ് മേധാവി ബ്രിഗേഡിയർ ഡോ. സാലം ഹമദ് ബിൻ ഹംദയുടെ നേതൃത്വത്തിലായിരുന്നു അഗ്നി ശമന സേനയുടെ പ്രവർത്തനം. റാസൽഖൈമ, അജ്മാൻ, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും തീ അണയ്ക്കുന്നതിൽ സഹായിച്ചു.
ഉമ്മുൽ ഖുവൈനിലെ എമർജൻസി-ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ സെന്റർ, ഉമ്മുൽ ഖുവൈൻ മുനിസിപ്പാലിറ്റി, യൂണിയൻ വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി കമ്പനി, നാഷണൽ ആംബുലൻസ് എന്നിവയിൽ നിന്നുള്ള സംഘാംഗങ്ങളും അഗ്നിശമനത്തിന് സഹായിച്ചു.
ഫാക്ടറിയിലെയും പരിസര പ്രദേശങ്ങളിലെയും എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിക്കാൻ കഴിഞ്ഞത് വലിയ ദുരന്തം ഒഴിവാക്കി. ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിന് സഹകരിച്ച എല്ലാവർക്കും മേജർ ജനറൽ ഡോ. ജാസിം മുഹമ്മദ് അൽ മർസൂഖി നന്ദി പറഞ്ഞു.
+ There are no comments
Add yours