ശമ്പളവും ഭക്ഷണവുമില്ലാതെ 4 വർഷം അടിമകളെ പോലെ ഒട്ടകങ്ങൾക്കൊപ്പം; സാമൂഹിക പ്രവർത്തകരുടെ ഇടപെടിലൂടെ പ്രവാസികൾ ഇന്ത്യയിലേക്ക്

0 min read
Spread the love

റിയാദ്: ശമ്പളവും ഭക്ഷണവും ലഭിക്കാതെ ഇന്ത്യൻ പ്രവാസികൾ മരുഭൂമിയിൽ ഒട്ടകങ്ങൾക്കൊപ്പം നരകയാതന അനുഭവിച്ചത് 4 വർഷമാണ്. ഒടുവിൽ സാമൂഹിക പ്രവർത്തകരെത്തിയാണ് ഇവരെ മോചിപ്പിച്ചത്.

ഉത്തർപ്രദേശ് ലഖ്നൗ സ്വദേശികളായ ശ്യാംലാൽ, ഹസ്നൈൻ എന്നിവരാണ് റിയാദിലെ സാമൂഹിക പ്രവർത്തകരുടെ ഇടപെടിലൂടെ ഇന്ത്യയിലേക്ക് തിരികെയെത്തുന്നത്. സിദ്ദീഖ് തുവ്വുർ എന്ന സാമൂഹിക പ്രവർത്തകനാണ് ഇരുവരെയും ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരുന്നത്. ശ്യാംലാൽ, ഹസ്നൈൻ യുവാക്കളുടെ മരുഭൂമിയിലെ ദുരിത ജീവിതം കേട്ടിരിക്കുന്ന ആരുടെയും ഉള്ളുലയ്ക്കും.

സ്വപ്നങ്ങളും പേറി ​ഗൾഫിലേക്ക്

കിടപ്പാടം വിറ്റുകിട്ടിയ 90,000 രൂപ കൊടുത്ത് വാങ്ങിയ വീസയിലാണ് നാലര വർഷം മുമ്പ് ശ്യാംലാൽ ഗൾഫിലേക്ക് ഡ്രൈവർ ജോലിക്കായി വിമാനം കയറിയത്. എന്നാൽ അവിടെ എത്തിയപ്പോൾ കാര്യങ്ങൾ ആകെ തകിടം മറിഞ്ഞു. 250 ഓളം ഒട്ടകങ്ങളടങ്ങുന്ന ഫാമിൽ അവയെ പരിപാലിക്കുന്ന ജോലിയാണ് ശ്യാംലാലിന് കിട്ടിയത്.

ദുരിതം സഹിച്ച് ഒരു വർഷത്തോളം ജോലിചെയ്തിട്ടും ശമ്പളം പോലും കിട്ടാതെ വന്നതോടെ നാട്ടിലേക്ക് തിരിച്ചയക്കാൻ ഉടമസ്ഥനോട് ആവശ്യപ്പെട്ടു. എന്നാൽ ശ്യാംലാൽ വീണ്ടും പറ്റിക്കപ്പെട്ടു. ഗൾഫിലെ മറ്റൊരു രാജ്യത്തായിരുന്ന ശ്യാംലാലിനെ സൗദിയിൽ നല്ല ജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തൊഴിലുടമ മരുഭൂമിയിലേക്ക് കൊണ്ടുവരുകയായിരുന്നു. ഒട്ടകങ്ങൾക്കിടയിൽ ചില്ലറ ദുരിതമൊന്നുമല്ല ഇവർ അനുഭവിച്ചത്. ശമ്പളവും ഭക്ഷണവും ലഭിക്കാതെ തുടർച്ചയായി 4 വർഷമായി ശ്യാംലാൽ ​ഗൾഫിൽ നരകിക്കുന്നു. സമാന അനുഭവം തന്നെയാണ് ഒപ്പമുണ്ടായിരുന്ന ഹസ്നൈനുമുണ്ടായത്. 10 മാസം മുമ്പാണ് ഇയാൾ ഒട്ടകങ്ങളെ നോക്കുന്നതിനുള്ള ജോലിക്ക് എത്തിയത്. ഇരുവരെയും അടിമകളെ പോലെയാണ് തൊഴിലുടമ കണ്ടത്.

ഒരു ഫോൺ കോളിലൂടെ വീണ്ടും ജീവിതത്തിലേക്ക്

ശ്യാംലാലിനെയും, ഹസ്നൈനെയും പോലെ മരുഭൂമിയിൽനിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ ഒരാൾ ഹസ്നൈന് സാമൂഹിക പ്രവർത്തകനായ സിദ്ദീഖ് തുവ്വുരിന്റെ ഫോൺ നമ്പർ നൽകുകയായിരുന്നു. കുടുംബം ഇന്ത്യൻ എംബസിയിൽ പരാതി നൽകുകയും ചെയ്തിരുന്നു. എംബസി ഇവരെ രക്ഷപ്പെടുത്തുന്നതിനുള്ള ചുമതല സിദ്ദീഖിനെ ഏൽപിച്ചു. എംബസി നൽകിയ കത്തുമായി റിയാദിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ഉമ്മു അഖ്ല പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ തൊഴിൽ പ്രശ്നമാണ് ഇടപെടാൻ സാധിക്കില്ലെന്ന് പറ‍ഞ്ഞെങ്കിലും സിദ്ദീഖിന്റെ ഇടപെടലും ആത്മാർഥതയും മനസിലാക്കി അവർ കൂടെ ചെല്ലാമെന്ന് പറഞ്ഞു.

നെറ്റ് വർക്ക് ഇല്ലാത്തതിനാൽ ഗൂഗിൾ മാപ്പ് പ്രവർത്തിക്കാത്തതിനാൽ ‘ഒസ്മാൻറ്’ എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് വഴികണ്ടെത്തി മരുഭൂമിയിൽ ഇവരുള്ള സ്ഥലത്ത് എത്തുകയായിരുന്നു. സ്പോൺസറുടെ പിതാവും സഹോദരനുമാണ് അവിടെയുണ്ടായിരുന്നത്.

ശ്യാംലാൽ, ഹസ്നൈൻ എന്നിവരുടെ ദയനീയത നേരിട്ട് മനസിലാക്കിയ പൊലീസ് സ്പോൺസറുൾപ്പടെയുള്ളവരെ വിളിച്ചുവരുത്തി ശമ്പളക്കുടിശ്ശിക തീർത്തുകൊടുക്കാൻ ആവശ്യപ്പെട്ടു.

ഹസ്നൈൻറെ നാലുമാസത്തെ ശമ്പളം പോലീസുക്കാരുടെ മുന്നിൽ വച്ച് തന്നെ നൽകി. ശ്യാംലാലിൻറെ 31,000 റിയാൽ ഒരുമാസത്തിനകം നൽകാമെന്ന് സ്പോൺസറുടെ ഉറപ്പിൻമേൽ ഇരുവരേയും സിദ്ദീഖ് റിയാദിലേക്ക് കൊണ്ടുവന്നു.

You May Also Like

More From Author

+ There are no comments

Add yours