ബഹ്റൈൻ: ബഹ്റൈനിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള നിയമത്തിന് ബഹ്റൈൻ പാർലമെന്റ് അംഗീകാരം നൽകി. നാട്ടിലേക്ക് ഓരോ തവണയും അയക്കുന്ന പണത്തിന് 2 ശതമാനം ലെവി ചുമത്താനുള്ള നിയമമാണ് പാസ്സാക്കിയത്. പാർലമെന്റിൽ എതിർപ്പുകളുണ്ടായിരുന്നെങ്കിലും ബില്ല് പാസാക്കിയെടുക്കുകയായിരുന്നു.
എം.പിമാരുടെ നിർദ്ദേശത്തെ സർക്കാർ എതിർത്തിരുന്നെങ്കിലും പാർലമെന്റ് അംഗീകാരം നൽകുകയായിരുന്നു. പണമയക്കുന്നതിന് നികുതി ചുമത്തുന്നത് അന്യായവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് സർക്കാർ അഭിപ്രായപ്പെട്ടത്. പണം കൈമാറ്റം ചെയ്യാനുള്ള സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ലെവിയെന്നും സർക്കാർ തുറന്നടിച്ചു. നികുതി നീക്കം സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും സാമ്പത്തിക, വാണിജ്യ മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് സർക്കാർ വിലയിരുത്തിയത്.
മാത്രമല്ല അമിതഭാരം കൊടുത്താൽ നികുതികൾ തൊഴിലാളികൾ അടക്കാതിരിക്കുകയും സ്‌പോൺസർമാർ അടക്കാൻ നിർബന്ധിതരാവുകയും ചെയ്യുമെന്നും ഇത് ബിസിനസുകാരുടെ സാമ്പത്തികഭാരം കൂട്ടുമെന്നും സർക്കാർ പാർലമെന്റിൽ വ്യക്തമാക്കി. പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള നിയമം പാർലമെന്റ് പാസ്സാക്കുകയായിരുന്നു. ഭിന്നാഭിപ്രായമുള്ളത് കൊണ്ട് വിഷയം അന്തിമ തീരുമാനത്തിനായി ഉപരിസഭയായ ശൂറ കൗൺസിലിന്റെ പരിഗണനക്ക് വിട്ടു.
+ There are no comments
Add yours