മോഹൻലാൽ ചിത്രം എമ്പുരാന്റെ റീ എഡിറ്റിംഗ് പൂർത്തിയായി. നേരത്തെ സിനിമയിൽ പരാമർശിച്ചതു പോലെ 17 വെട്ടുകളല്ല എമ്പുരാനിൽ വരുത്തിയത്. സിനിമയിൽ ആകെ 24 വെട്ടുകളാണ് ഉള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റീ എഡിറ്റഡ് സെൻസർ രേഖകൾ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ സിനിമയുടെ റീ എഡിറ്റഡ് വേർഷൻ ഇന്നും തീയറ്ററുകളിൽ എത്തിയേക്കില്ലെന്നാണ് സൂചന. നാളെയോടെയാകും ചിത്രം തീയറ്ററുകളിൽ എത്തുക എന്നാണ് ലഭിക്കുന്ന വിവരം.
ചിത്രത്തിലെ സുപ്രധാന രംഗങ്ങളും ഡയലോഗുകളും വെട്ടിമാറ്റിയിട്ടുണ്ട്. സിനിമയിൽ സ്ത്രീകൾക്കെതിരായ അതിക്രമ രംഗങ്ങൾ മുഴുവനായും ഒഴിവാക്കി. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന സീൻ വെട്ടി നീക്കിയിട്ടുണ്ട്. ഒപ്പം തന്നെ എൻഐഎ എന്ന് പരാമർശിക്കുന്ന സീൻ നീക്കം ചെയ്തിട്ടുണ്ട്. പ്രധാന വില്ലന് കഥാപാത്രത്തിന്റെ പേര് ബജ്റംഗി എന്നത് മാറ്റി ബൽദേവ് എന്നാക്കിയിട്ടുണ്ടെന്നതാണ് മറ്റൊരു മാറ്റം.
നന്ദി കാർഡിൽ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കിയിട്ടുണ്ട്. സിനിമയുടെ തടസങ്ങൾ നീക്കാൻ സുരേഷ് ഗോപിയും നേരത്തെ ഇടപെടലുകൾ നടത്തിയിരുന്നു. സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രം കൗമാരകാലത്ത് പിതാവുമായി സംസാരിക്കുന്ന ഭാഗങ്ങളും മ്യൂട്ട് ചെയ്തിട്ടുണ്ട്. ഇങ്ങനെ അടിമുടി വെട്ടാണ് സിനിമയുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നത്. നേരത്തെ പതിനേഴ് വെട്ടുകളാണ് ചിത്രത്തിൽ വരുത്തുന്നത് എന്നാണ് പുറത്തുവന്ന വാർത്ത. എന്നാൽ, അതിന് അപ്പുറത്തേക്കുള്ള വെട്ടുകൾ നടന്നിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
അതേസമയം റീ എഡിറ്റിംഗ് എല്ലാവരുടെയും സമ്മതപ്രകാരമാണെന്നും അല്ലാതെ ആരുടെയും സമ്മർദ്ദം കാരണമല്ലെന്നും ആന്റണി പെരുമ്പാവൂർ നേരത്തെ പ്രതികരിച്ചിരുന്നു. മുരളി ഗോപി ഫേസ് ബുക്ക് പോസ്റ്റ് ഷെയർ ചെയ്തില്ലെങ്കിലും ഞങ്ങളുടെ നിലപാടിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സീനുകൾ നീക്കിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും റീ എഡിറ്റിങ് ഒരു സംഘടനയുടേയും താൽപ്പര്യ പ്രകാരമല്ലെന്നും നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. ഭാവിയിൽ ഏത് സിനിമ ചെയ്യുമ്പോഴും ഏതെങ്കിലും ആളുകൾക്ക് വിഷമമുണ്ടായാൽ അതിനെ ആ രീതിയിൽ പരിഹരിക്കണമെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങളെല്ലാവരും. സിനിമയിലെ സീനുകൾ മാറ്റുന്നതിൽ ഞങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസമില്ല. വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും ആന്റണി പെരുമ്പാവൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
+ There are no comments
Add yours