റിയാദ്: പെൺകുട്ടിയെ വിമാനത്തിൽ പീഡിപ്പിച്ചതായി പരാതി ലഭിച്ചതിനെ തുടർന്ന് ഇന്ത്യയിലേക്കുള്ള യാത്രാ മധ്യേ പ്രവാസി ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു. എട്ട് വയസുള്ള ശ്രീലങ്കൻ പെൺകുട്ടിയെ പീഡിപ്പിച്ചതിന് തെലങ്കാന സ്വദേശിയാണ് പിടിയിലായത്. കൊളംബോ വിമാനത്താവളത്തിൽ വച്ചാണ് അറസ്റ്റ്.
ശ്രീലങ്കൻ പോലീസ് അറസ്റ്റ് ചെയ്ത ഇന്ത്യക്കാരനെ കോടതിയിൽ ഹാജരാക്കി കൂടുതൽ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയിൽ വിട്ടു. ഡിസംബർ 14നാണ് കേസിനാസ്പദമായ സംഭവം. തെലങ്കാനയിൽ നിന്നുള്ള ആശാരിയായ 49 കാരനാണ് പ്രതി.
സൗദി അറേബ്യയിലെ റിയാദിൽ നിന്ന് ശ്രീലങ്ക വഴി ഹൈദരാബാദിലേക്ക് ട്രാൻസിറ്റ് വിമാനത്തിൽ യാത്ര ചെയ്തപ്പോഴാണ് സംഭവം. ശ്രീലങ്കൻ സ്വദേശികളായ അമ്മയും മകളും സൗദി അറേബ്യയിൽ ജോലിചെയ്യുന്ന കുട്ടിയുടെ പിതാവിനെ സന്ദർശിച്ച ശേഷം ശ്രീലങ്കയിലേക്ക് മടങ്ങുകയായിരുന്നു.
പെൺകുട്ടിയെ പീഡിപ്പിച്ചതായി മാതാവ് വിമാനത്തിലെ ക്യാബിൻ ക്രൂവിനെ വിവരം അറിയിക്കുകയായിരുന്നുവെന്ന് ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊളംബോ ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ പ്രതിയെ ക്യാബിൻ ക്രൂ ലോക്കൽ പോലീസിന് കൈമാറുകയാണുണ്ടായത്.
പെൺകുട്ടിയേയും പ്രതിയേയും സംശയിക്കുന്നയാളെയും നെഗോംബോ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു.
+ There are no comments
Add yours