ദുബായ്; യു.എ.ഇയുടെ 52ാമത് ദേശീയദിനം ശനിയാഴ്ച ആഘോഷിക്കാനിരിക്കെ, വിവിധ എമിറേറ്റുകളിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. സ്ഥാപനങ്ങളും തെരുവുകളും വീടുകളുമെല്ലാം ദേശീയദിന ആഘോഷത്തിനായി അലങ്കാരങ്ങളും പതാകകളും സ്ഥാപിക്കുന്നതിന് തുടക്കമായി. ചില എമിറേറ്റുകളിൽ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചിട്ടുമുണ്ട്.
ചിലയിടങ്ങളിൽ ആഘോഷം ആഴ്ചകളോളം നീളാറുമുണ്ട്. ഇത്തവണ ഷാർജയടക്കം വിവിധയിടങ്ങളിലാണ് ഔദ്യേഗിക ചടങ്ങുകൾ ആരംഭിച്ചത്. പരമ്പരാഗത ഇമാറാത്തി രീതികളിലാണ് സ്വദേശികളുടെ നേതൃത്വത്തിൽ നടക്കുന്ന ആഘോഷ പരിപാടികൾ.
എന്നാൽ സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളും ചടങ്ങുകളും ഒരുക്കിയാണ് പ്രവാസി കൂട്ടായ്മകൾ ആഘോഷത്തിൻറെ ഭാഗമാകുന്നത്. അതേസമയം, അവധിദിനങ്ങളിൽ ആഘോഷം അതിരുവിടരുതെന്ന മുന്നറിയിപ്പ് ആഭ്യന്തര മന്ത്രാലയവും പൊലീസും പുറപ്പെടുവിച്ചിട്ടുണ്ട്.
മാർച്ചുകളും അനുമതിയില്ലാത്ത ഒത്തുചേരലുകളും പാടില്ലെന്നും യു.എ.ഇയുടേത് അല്ലാത്ത പതാകകൾ ഉയർത്തരുതെന്നും നിർദേശിച്ചിട്ടുണ്ട്. അതോടൊപ്പം താമസക്കാർ ട്രാഫിക് നിയമങ്ങൾ പാലിക്കുകയും പൊലീസ് നിർദേശങ്ങൾ പാലിക്കുകയും വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയദിനത്തോടനുബന്ധിച്ച് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകൾക്ക് മൂന്നുദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ദേശീയദിനമായ ഡിസംബർ രണ്ട് മുതൽ നാലുവരെയാണ് അവധി.
+ There are no comments
Add yours