ദുബായ്: മയക്കുമരുന്നായി ഉപയോഗിക്കാവുന്ന ഐ ഡ്രോപ്പുകളുടെ കടത്ത് വ്യാപകമായതായി ദുബായ് കസ്റ്റംസ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ നിയന്ത്രിത കണ്ണ് തുള്ളിമരുന്നിൻ്റെ 27,000 പെട്ടികൾ ദുബായ് കസ്റ്റംസ് പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.
യുഎഇയിൽ നിയന്ത്രിത പദാർത്ഥങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മരുന്ന് രാജ്യത്ത് മെഡിക്കൽ കുറിപ്പടി ഇല്ലാതെ വിൽക്കുന്നതിനോ ഉപയോഗിക്കുന്നതിനോ നിരോധിച്ചിട്ടുണ്ട്. 62 വ്യത്യസ്ത ഓപ്പറേഷനുകളിലായാണ് 26,766 തുള്ളിമരുന്ന് ബോക്സുകൾ പിടിച്ചെടുത്തതെന്ന് അധികൃതർ അറിയിച്ചു.
2021 ലെ ഫെഡറൽ ഡിക്രിയിലെ മുപ്പതാം നമ്പർ നിയമം അനുസരിച്ച് മയക്കുമരുന്ന് പദാർത്ഥങ്ങളുടെ ഉപയോഗം, വിതരണം, കടത്ത് തുടങ്ങിയവ യുഎഇ കർശനമായി നിരോധിച്ചിരിക്കുന്നു, മയക്കുമരുന്നുകൾക്കും സൈക്കോട്രോപിക് പദാർത്ഥങ്ങൾക്കും എതിരായ പോരാട്ടത്തിന് ശക്തി പകരുന്നതാണ് ഈ നിയമം. അത്തരം വസ്തുക്കളുടെ ഇറക്കുമതി, കയറ്റുമതി, നിർമ്മാണം, കൈവശം വയ്ക്കൽ, എന്നിവയും കർശനമായ നിയന്ത്രണ മേൽനോട്ടമില്ലാതെ അവ ഉൾപ്പെടുന്ന എല്ലാ പ്രവർത്തനങ്ങളും നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്. അടുത്തിടെ, ഏഷ്യൻ മേഖലയിൽ നിന്നുള്ള യാത്രക്കാർ വാക്വം സീൽ ചെയ്ത ബാഗുകളിൽ ഒളിപ്പിച്ച് 13 കിലോഗ്രാം കഞ്ചാവ് കടത്താനുള്ള ഒരു ക്രിമിനൽ പദ്ധതി ദുബായ് കസ്റ്റംസ് കണ്ടെത്തി തകർത്തതായി ദുബായ് കസ്റ്റംസിലെ പാസഞ്ചർ ഓപ്പറേഷൻസ് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ ഖാലിദ് അഹമ്മദ് യൂസഫ് പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷങ്ങളിലായി പിടിച്ചെടുത്ത 27000ത്തിലേറെ പെട്ടി തുള്ളി മരുന്ന് പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുകയും മെഡിക്കൽ മേൽനോട്ടമില്ലാതെ അത് കഴിക്കുന്നവരിൽ മയക്കുമരുന്നിന് സമാനമായ ഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
നിയമവിരുദ്ധമായ സൈക്കോട്രോപിക് ലഹരിവസ്തുക്കൾ കടത്തിയതിനും കൈവശം വച്ചതിനും കഴിഞ്ഞ ദിവസം ഒരാളെ ദുബായ് ക്രിമിനൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. യുഎഇയിൽ ജീവപര്യന്തം ശിക്ഷ 25 വർഷമാണ്.
ഇയാൾക്ക് 200,000 ദിർഹം പിഴ ചുമത്തുകയും ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്തുകയും ചെയ്യും. 47 കാരനായ മലേഷ്യൻ പൗരനാണ് ശിക്ഷിക്കപ്പെട്ടത്. ദുബായ് കസ്റ്റംസ് പിടികൂടിയ ഇയാളിൽ നിന്ന് ഗണ്യമായ അളവിൽ കെറ്റാമൈൻ ഒളിപ്പിച്ച രണ്ട് ഷിപ്പ്മെൻ്റുകൾ പിടിച്ചെടുത്തിരുന്നു. 2023 ഡിസംബർ 15-ന് ബെൽജിയത്തിൽ നിന്നുള്ള വിമാനത്തിലായിരുന്നു ഇയാൾ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. എയർപോർട്ട് അധികൃതർക്ക് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ വാട്ടർ ഫിൽട്ടറിൽ ഒളിപ്പിച്ച നിലയിൽ 2892 ഗ്രാം കെറ്റാമൈൻ കണ്ടെത്തുകയായിരുന്നു.
അതിനുശേഷം, 2024 ഫെബ്രുവരി 28-ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് രണ്ടാമത്തെ കയറ്റുമതി എത്തി, ഇത്തവണ “കാപ്പി, ചോക്കലേറ്റ്, മധുരപലഹാരങ്ങൾ” എന്ന് ലേബൽ ചെയ്ത പാക്കേജിൽ നാല് പ്ലാസ്റ്റിക് പാത്രങ്ങളിലായി ബ്രൗൺ പൗഡറിന് അടിയിൽ ഒളിപ്പിച്ച നിലയിൽ ഏകദേശം 3,638 ഗ്രാം വെള്ളപ്പൊടി പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. ഫോറൻസിക് പരിശോധനയിൽ പദാർത്ഥം കെറ്റാമൈൻ ആണെന്ന് സ്ഥിരീകരിച്ചു.
2024 മാർച്ച് 19 ന്, രണ്ടാമത്തെ ഷിപ്പ്മെൻ്റ് എടുക്കാൻ പ്രതി ദുബായിലെ അരമെക്സ് അൽ സഹ്റ ബ്രാഞ്ചിൽ എത്തിയപ്പോഴാണ് പതിയിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ, ഇയാൾ ഒരു സിംഗപ്പൂർ പാസ്പോർട്ട് ഹാജരാക്കിയെങ്കിലും അത് വ്യാജമാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിൽ പാസ്പോർട്ട് വ്യാജമാണെന്ന് സമ്മതിക്കുകയും തുടർന്ന് മലേഷ്യൻ പാസ്പോർട്ടിൻ്റെ പകർപ്പ് ഹാജരാക്കുകയും ചെയ്തു.
+ There are no comments
Add yours