ദുബായ്: യൂറോപ്യൻ കാമുകിയെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിൽ അറബ് യുവാവിന് ദുബായ് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. 2020 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മറ്റൊരു വ്യക്തിയുമായുള്ള ബന്ധം കാരണം പെൺക്കുട്ടി അറബ് യുവാവുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ഈ പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചത്. വേർപിരിഞ്ഞ ശേഷം മുൻ കാമുകിയുടെ നീക്കങ്ങൾ പ്രതി സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. ആരുമില്ലാത്ത സമയം നോക്കി പെൺക്കുട്ടിയുടെ താമസസ്ഥലത്തെത്തിയ യുവാവ് കഴുത്ത് മുറിച്ച ശേഷം പെൺക്കുട്ടിയുടെ വയർ കത്തി കൊണ്ട് കീറി ക്രൂരമായാണ് കൊലപാതകം നടത്തിയത്.
പിന്നീട് സെക്യൂരിറ്റി ജീവനക്കാരനാണ് പെൺക്കുട്ടിയുടെ ചേതനയറ്റ മൃതദേഹം കണ്ടെടുത്തത്. ഉടൻ തന്നെ പോലീസിനെയും ആംബുലൻസിനെയും ബന്ധപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ച പോലീസ് ഉടൻ അന്വേഷണം ആരംഭിക്കുകയും പ്രതിയെ കണ്ടെത്തുകയും ചെയ്തു.
2017 മുതൽ താൻ പെൺക്കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് പ്രതി സമ്മതിച്ചു. മാത്രമല്ല സോഷ്യൽ മീഡിയയിൽ പലരുമായും പെൺക്കുട്ടിക്ക് മോശം ബന്ധമുണ്ടായിരുന്നുവെന്നും അയാൾ ആരോപിച്ചു. തന്നെ പൂർണ്ണമായും ഒഴിവാക്കി അവൾ മറ്റൊരാളുമായി പ്രണയത്തിലായതാണ് കൊലപാതകം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്ന് പ്രതി വ്യക്തമാക്കി. തുടർന്നാണ് പ്രതി നടത്തിയത് കൊടും കുറ്റകൃത്യമാണെന്ന് പറഞ്ഞു കൊണ്ട് കോടതി വധശിക്ഷ വിധിച്ചത്.
+ There are no comments
Add yours