ദുബായിലെ മലയാളി വ്യവസായികൾ ആരംഭിച്ച സെറ്റ്ഫ്ലൈ ഏവിയേഷൻ എന്ന വിമാനക്കമ്പനിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രവർത്തനാനുമതി നൽകി. പിന്നാലെ എയർ കേരള എന്ന പേരിൽ വിമാനക്കമ്പനി പുതിയ സർവീസും പ്രഖ്യാപിച്ചു.
ദുബായിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. നിലവിൽ ആഭ്യന്തര വിമാന സർവീസ് ആരംഭിക്കാനാണ് ഡിജിസിഐ അനുമതി നൽകിയത്. തുടക്കത്തിൽ ടയർ 2, 3 നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സർവീസുകൾക്ക് മൂന്ന് എടിആർ 72-600 വിമാനങ്ങൾ ഉപയോഗിക്കുമെന്ന് കമ്പനി ചെയർമാൻ അഫി അഹമ്മദ്, വൈസ് ചെയർമാൻ അയ്യൂബ് കല്ലട എന്നിവർ പറഞ്ഞു.
വർഷങ്ങളായുള്ള ഞങ്ങളുടെ കഠിനാധ്വാനത്തിൻ്റെ ഫലമാണിതെന്ന് അഫി അഹമ്മദ് പറഞ്ഞു. “ഇത് യാഥാർത്ഥ്യമാക്കാൻ ഞാനും എൻ്റെ പങ്കാളികളും അശ്രാന്ത പരിശ്രമത്തിലാണ്. പലരും ഞങ്ങളെ ചോദ്യം ചെയ്യുകയും ഇത് ഒരിക്കലും യാഥാർത്ഥ്യമാകില്ലെന്ന് പറഞ്ഞു തള്ളുകയും ചെയ്തു. ഞങ്ങൾക്ക് ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്, പക്ഷേ NOC ഞങ്ങൾക്ക് ഒരു വലിയ ചുവടുവയ്പ്പാണ്. അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷമാണ് എയർ കേരള ഡോമെയിൻ സെറ്റ്ഫ്ലൈറ്റ് എവിയേഷൻ സ്വന്തമാക്കിയത്. ഭാവിയിൽ അന്താരാഷ്ട്ര സർവീസാക്കി ഇതിനെ മാറ്റുമെന്നും ഉടമകൾ അറിയിച്ചു. നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് വിമാനങ്ങൾ വാങ്ങാനും ഭാവിയിൽ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കാനും കമ്പനി ശ്രമിക്കും.
കേരളം ആസ്ഥാനമായി പ്രവർത്തനം ആരംഭിക്കുന്ന ആദ്യത്തെ വിമാനക്കമ്പനിയാണ് സെറ്റ്ഫ്ലൈ. airkerala.com എന്ന ബ്രാൻ്റിലാണ് ഇവർ സർവീസ് നടത്തുക. സ്ഥാപനത്തിലേക്ക് കേരളത്തിൽ നിന്നുള്ള വ്യോമയാന മേഖലയിൽ വൈദഗ്ധ്യമുള്ളവരെയും പരിഗണിക്കും. അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയർത്തി വിദേശ രാജ്യങ്ങളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇത് മലയാളി പ്രവാസികൾക്ക് നൽകുന്ന ഒരു സമ്മാനം കൂടിയാണ്.
കമ്പനി സി.ഇ.ഒ ഉൾപ്പെടെ പ്രാധാന തസ്തികയിലേക്ക് ഉള്ളവരെ നിർദ്ദേശിച്ചു കഴിഞ്ഞു. ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഉചിതമായ സമയത്തു ഉണ്ടാവും. ആദ്യ വർഷം തന്നെ കേരളത്തിൽ മാത്രം വ്യോമയാന മേഖലയിൽ 350 ൽപരം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി പ്രതിനിധി അറിയിച്ചു. ഒരു വർഷം മുൻപാണ് അഫി അഹമ്മദ് 1 മില്യൺ ദിർഹം (ഏകദേശം 2.2 കോടി രൂപ) നൽകി Airkerala.com ഡൊമൈൻ സ്വന്തമാക്കിയത്.
+ There are no comments
Add yours