റിയാദ്: സൗദി അറേബ്യയിൽ വിവാഹ പൂർവ മെഡിക്കൽ പരിശോധനയിൽ മയക്കുമുരുന്ന് ഉപയോഗിക്കുന്നില്ലെന്ന് സ്ഥിരീകരിക്കുന്ന ടെസ്റ്റ് ഉൾപ്പെടുത്തണമെന്ന് ആവശ്യം. സൗദി അറേബ്യയുടെ കൺസൾട്ടേറ്റീവ് അസംബ്ലിയായ ശൂറ കൗൺസിലിൽ ആണ് അംഗങ്ങൾ ഈ ആവശ്യമുന്നയിച്ചത്.
സൗദിയിലെ മുൻ ഭരണാധികാരിയായിരുന്ന ഫഹദ് രാജാവിന്റെ മകൾ അമീറ ജൗഹറ രാജകുമാരി ഉൾപ്പെടെയുള്ള ഒരുസംഘം കൗൺസിൽ മെമ്പർമാരാണ് ഇതു സംബന്ധിച്ച ആവശ്യം ശൂറാ കൗൺസിലിൽ ഉന്നയിച്ചത്. പുതിയ വ്യവസ്ഥ ഉൾപ്പെടുത്തുന്നത് മയക്കുമരുന്നിനെതിരെ രാജ്യം നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടത്തിനു പിന്തുണയേകുന്നതാണെന്ന് കൗൺസിൽ അംഗം ആദിൽ ജർബാഅ അഭിപ്രായപ്പെട്ടു.
മയക്കുമരുന്ന് ഉപയോഗം വിവാഹമോചനത്തിന്റെയും നിരവധി സാമൂഹ്യപ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണമാണെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകൾ ശൂറ കൗൺസിൽ അംഗങ്ങൾ ഉദാഹരിച്ചു. ഈമാൻ ജിബ്‌രീൻ, അബ്ദുറഹ്‌മാൻ അൽ റാജ്ഹി, മുഹമ്മദ് അൽ മസ്‌യദ്, ഡോ. ഹാദി അൽ യാമി തുടങ്ങിയവരും പ്രമേയത്തെ പിന്തുണച്ച് ശൂറ കൗൺസിലിൽ സംസാരിച്ചു.
+ There are no comments
Add yours