ദുബായ്: ജുമൈറ ഒന്നിൽ നടത്തിയ ഡ്രൈവറില്ലാവാഹനത്തിന്റെ പരീക്ഷണയോട്ടത്തിൽ യാത്രക്കാരനായി ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) ചെയർമാൻ മത്തർ അൽതായർ, ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുള്ള ഖലീഫ അൽ മർറി എന്നിവരും വാഹനത്തിലുണ്ടായിരുന്നു.
പൊതുജനങ്ങൾക്കായി അടുത്തവർഷം ഇത്തരം വാഹനങ്ങൾ നിരത്തിലിറക്കുമെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. അമേരിക്കയ്ക്കുശേഷം ഇവിടെയാണ് സ്വയംനിയന്ത്രിത വൈദ്യുത ഷെവർലെ ബോൾട്ട് പരീക്ഷണയോട്ടം നടത്തുന്നത്. എമിറേറ്റിന്റെ സ്മാർട്ട് സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് സ്ട്രാറ്റജിയുടെ ഭാഗമായി ഉടൻതന്നെ വാഹനം പൊതുഉപയോഗത്തിനായി സജ്ജമാക്കും. ഭാവിസാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിൽ ദുബായിയുടെ സ്ഥാനം ആഗോളതലത്തിലേക്ക് ഉയർത്തുന്ന സുപ്രധാന ചുവടുവെപ്പാണിതെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ഈ വർഷം ഏപ്രിലിൽ ജുമൈറ ഒന്നിൽ ഡ്രൈവറില്ലാ വാഹനങ്ങൾക്കായി ഡിജിറ്റൽ മാപ്പിങ് തയ്യാറെടുപ്പുകളും ആരംഭിച്ചിരുന്നു. ലിഡാർ, ക്യാമറകൾ, സെൻസറുകൾ തുടങ്ങിയ അത്യാധുനിക സജ്ജീകരണങ്ങളാണ് വാഹനത്തിലുള്ളത്. വരും ദിവസങ്ങളിലും പരീക്ഷണയോട്ടങ്ങൾ തുടരും.
ഡ്രൈവറില്ലാ വാഹനങ്ങൾ വിന്യസിക്കാനും എ.വി. സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും ആഗോളസ്ഥാപനങ്ങളുമായി സഹകരിക്കാനുള്ള ആർ.ടി.എ. യുടെ താത്പര്യമാണ് ഇതിൽ പ്രതിഫലിക്കുന്നത്. നഗരങ്ങളിലെ ഗതാഗതക്കുരുക്കുകൾ കുറയ്ക്കാനും ഗതാഗതസുരക്ഷ വർധിപ്പിക്കാനും ഇത്തരം വാഹനങ്ങൾ ഗണ്യമായ സംഭാവനകൾ നൽകുമെന്നാണ് വിലയിരുത്തൽ
+ There are no comments
Add yours