റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് 141 സർക്കാർ ഉദ്യോഗസ്ഥർ. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ നിന്നാണ് ഡിസംബറിൽ ഇത്രയും പേർ പിടിക്കപ്പെട്ടത്.
സൗദി അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) യാണ് നടപടി സ്വീകരിച്ചത്. ആഭ്യന്തര മന്ത്രാലയം, നാഷണൽ ഗാർഡ് മന്ത്രാലയം, നീതിന്യായ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, മുനിസിപ്പൽ-റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിങ് മന്ത്രാലയം എന്നീ വിഭാഗങ്ങളിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരാണ് പിടിക്കപ്പെട്ടത്.
അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് 2023 ഡിസംബറിൽ 1,481 പരിശോധനകൾ നടത്തുകയും 207 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. തുടർന്നാണ് 141 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികൾക്കെതിരെ ക്രിമിനൽ നിയമപ്രകാരവും അഡ്മിനിസ്ട്രേറ്റീവ് നിയമപ്രകാരവും നടപടികൾ ആരംഭിച്ചതായി അതോറിറ്റി അറിയിച്ചു.
കൈക്കൂലി, വ്യാജരേഖ ചമയ്ക്കൽ, അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകളിലാണ് ഇത്രയും പേർ പിടിക്കപ്പെട്ടത്.
+ There are no comments
Add yours