ദുബായ്: സ്കൂളിനകത്തും പുറത്തും കുട്ടികളുടെ സുരക്ഷിതത്വം സ്കൂളുകളുടെ പരിപൂർണ ഉത്തരവാദിത്തമാക്കി വിദ്യാഭ്യാസ വകുപ്പ്. സ്കൂൾ സമയം ആരംഭിക്കുന്നതിനു 45 മിനിറ്റ് മുൻപും അവസാനിച്ച് 90 മിനിറ്റ് വരെയും സ്കൂളുകളുടെ സുരക്ഷാ പരിധിയിലാണ് കുട്ടികൾ. ഇതിനുശേഷം രക്ഷിതാക്കൾക്കാണ് ഉത്തരവാദിത്തം. സ്കൂൾ സമയത്ത് മാത്രമല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുട്ടികളുടെ സുരക്ഷാ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലറിൽ പറയുന്നു.
സ്കൂളിലേക്കുള്ള യാത്രയിലും തിരിച്ചും കുട്ടികൾക്ക് സംഭവിക്കുന്ന അപകടങ്ങൾ വിലയിരുത്തിയാണ് നിർദേശം. കുട്ടികൾ ശാരീരികമായോ മാനസികമായോ ഉപദ്രവം നേരിടാൻ പാടില്ല. വാക്കു കൊണ്ടു പോലും കുട്ടികളെ ഭയപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യുന്ന സാഹചര്യം സ്കൂളുകൾ തടയണം. സുരക്ഷിത വിദ്യാഭ്യാസ സാഹചര്യം സ്കൂളുകളുടെ ഉത്തരവാദിത്തമാണ്.
സ്കൂൾ ബസ് പ്രയോജനപ്പെടുത്തുന്ന കുട്ടികൾ വാഹനത്തിനുള്ളിലും പുറത്തും സുരക്ഷിതരായിരിക്കണം. ഇതിനാവശ്യമായ സംവിധാനങ്ങൾ ക്രമീകരിക്കേണ്ട ബാധ്യത സ്കൂളുകളുടേതാണ്. ഏതെങ്കിലും തരം അക്രമം റിപ്പോർട്ട് ചെയ്താൽ സമയനഷ്ടം കൂടാതെ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ പരാതിപ്പെടണം. സ്കൂളിലെ പ്രധാനാധ്യാപകന് ഇതിൽ നിർണായക ഉത്തരവാദിത്തമുണ്ടെന്നും അധികൃതർ അറിയിച്ചു.
+ There are no comments
Add yours